അധികാരത്തിൽ എത്തിയാല്‍ യു.പിയില്‍ ഇനിയും അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

അധികാരത്തില്‍ എത്തിയാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക്  സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരം വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ഇടയില്‍ ബിജെപി സര്‍ക്കാര്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. ഇനിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എന്നാല്‍ പത്ത് വര്‍ഷത്തിന് ഇടയില്‍ രണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് സമാജ്‌വാദി പാര്‍ട്ടിയുടെ സര്‍ക്കാര്‍ നല്‍കിയത് എന്നും മോദി പറഞ്ഞു. പ്രയാഗ് രാജില്‍ നടന്ന റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജോലി നല്‍കുന്നതിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ് എന്നും മോദി പറഞ്ഞു. പത്ത് വര്‍ഷത്തിന് ഇടയില്‍ സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടെയും അഴിമതിയുടെയും എല്ലാം അടിസ്ഥാനത്തില്‍ രണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് സമാജ്വാദി സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത് എന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ നല്‍കിയ ജോലികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. അതിന് പകരം ദരിദ്രരുടെ കുട്ടികള്‍ക്ക് പൂര്‍ണ സുതാര്യതയോടെയാണ് ജോലി നല്‍കിയത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സെലക്ഷന്‍ കമ്മീഷനില്‍ വ്യവസായികളെ നിയമിച്ചതടക്കം ജോലി നല്‍കുന്നതില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടായിരുന്നുവെന്നും മോദി ആരോപിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ പിസിഎസ് പരീക്ഷയുടെ സിലബസ് യുപിഎസ്സിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എന്നാല്‍ തങ്ങളുടെ സര്‍ക്കാര്‍ യുവാക്കളുടെ പ്രശ്‌നം മനസിലാക്കുകയും രണ്ട് പരീക്ഷകളുടെയും സിലബസ് ഒന്നാക്കുകയും ചെയ്തു. ഇതിലൂടെ ഒരേ പ്രയ്തനത്തിലൂടെ രണ്ട് പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കാന്‍ കഴിയുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ്് പുരോഗമിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടം പൂര്‍ത്തിയായി. ഫെബ്രുവരി 27 ന് അഞ്ചാം ഘട്ടം നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.