ബിജെപി വന്നാൽ നിങ്ങൾക്ക് മാംസമോ മുട്ടയോ കഴിക്കാനാകില്ല; കലാപം പ്രേരിപ്പിച്ചാണ് അവർ അധികാരത്തിലെത്തിയത് : മമത ബാനർജി

സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് മത്സ്യവും മാംസവും മറ്റും കഴിക്കാനാകില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുരുലിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ല. ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാനാകില്ല. ബിജെപി നിലപാടുകൾ ഏകപക്ഷീയമാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടർ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്. അവർ കലാപങ്ങൾക്ക് പ്രേരിപ്പിച്ചാണ് അധികാരത്തിലെത്തിയത്’

‘അവർ ആളുകളെ കൊലപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കുമെതിരായ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമർത്തുന്നില്ല’ എന്നും മമത പറഞ്ഞു.

പശ്ചിമബംഗാളിൽ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 23-നും രണ്ടാം ഘട്ടം ഏപ്രിൽ 29-നും. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ.