12 എംപിമാർ മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാം: കേന്ദ്ര സർക്കാർ

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലുടനീളം ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അവർ സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് രാവിലെ പറഞ്ഞു.

“സഭയുടെ അന്തസ്സ് നിലനിർത്താൻ, ഈ സസ്‌പെൻഷൻ നിർദ്ദേശം സഭയുടെ മുമ്പാകെ വയ്ക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ ഈ 12 എംപിമാർ തങ്ങളുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാൽ, തുറന്ന ഹൃദയത്തോടെ അവരുടെ നിർദ്ദേശം പോസിറ്റീവായി പരിഗണിക്കാൻ സർക്കാർ തയ്യാറാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11 ന് പ്രതിപക്ഷം എങ്ങനെയാണ് പെരുമാറിയതെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്ന് ജോഷി നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

“എല്ലാ ക്ലിപ്പിംഗുകളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്, അവർ തന്നെ അത് സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്. നടപടിയെടുക്കാൻ ലഭ്യമായ ആദ്യത്തെ അവസരമാണിത്, ചെയർ നടപടി സ്വീകരിച്ചു,” അദ്ദേഹം പറഞ്ഞു.

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസം ഉണ്ടായ അക്രമങ്ങളുടെ പേരിൽ രാജ്യസഭയിലെ 12 പ്രതിപക്ഷ എംപിമാരെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്‌പെൻഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം അപലപിച്ചു.

“അഭൂതപൂർവമായ പെരുമാറ്റദൂഷ്യവും നിന്ദ്യവും അക്രമാസക്തവും അനിയന്ത്രിതവുമായ പെരുമാറ്റവും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മനഃപൂർവമായ ആക്രമണവും” എംപിമാർ സ്വമേധയാ ചെയ്തുവെന്ന് സസ്പെൻഷൻ പ്രമേയത്തിൽ പറയുന്നു.

ശിവസേനയുടെ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി, തൃണമൂൽ കോൺഗ്രസിന്റെ ഡോല സെൻ, ശാന്ത ഛേത്രി സിപിഎമ്മിന്റെ എളമരം കരീം സി.പി.ഐയുടെ ബിനോയ് വിശ്വം  എന്നിവരും ആറ് കോൺഗ്രസ് നേതാക്കളും സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.