വാക്സിൻ ഓഗസ്റ്റ് 15-നകം പുറത്തിറക്കണമെന്ന കേന്ദ്ര തീരുമാനം; വിശദീകരണവുമായി ഐ‌.സി‌.എം‌.ആർ

കോവിഡ് -19 നുള്ള വാക്സിൻ വികസനം വേഗത്തിൽ നടപ്പാക്കാനും വാക്സിൻ പുറത്തിറക്കാൻ ഓഗസ്റ്റ് 15 എന്ന സമയപരിധി നിശ്ചയിക്കുകയും ചെയ്ത ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) തീരുമാനത്തിൽ വിദഗ്ദ്ധർ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ഔപചാരിക നടപടിക്രമപാലനത്തിൽ കാലതാമസം ഉണ്ടാവാതിരിക്കാനാണ് നടപടിക്രമങ്ങൾ വേഗത്തിൽ പിന്തുടരണമെന്നു തീരുമാനിച്ചതെന്നാണ് ഐസി‌എം‌ആർ ഇപ്പോൾ വ്യക്തമാക്കുന്നത്.

ക്ലിനിക്കൽ ട്രയൽ‌ സൈറ്റുകളുടെ പരിശോധകർക്ക് ഐ‌സി‌എം‌ആറിന്റെ‌ ഡയറക്ടർ ജനറൽ അയച്ച കത്ത് നടപടിക്രമപാലനത്തിൽ അനാവശ്യമായ കാലതാമസം ഒഴിവാക്കാനും, ആവശ്യമായ പ്രക്രിയകൾ‌ ഒഴിവാക്കാതെ തന്നെ പങ്കെടുക്കുന്നവരുടെ നിയമനം വേഗത്തിലാക്കുവാനും ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന് ഐ‌സി‌എം‌ആർ പ്രസ്താവനയിൽ പറഞ്ഞു.

വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ വേഗത്തിലാക്കണമെന്നും സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് വാക്സിൻ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട്‌ 12 ആശുപത്രികളിലെ ഡോക്ടർമാരോട് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ കത്ത് എഴുതി. എന്നാൽ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നതിന് ആണെന്നായിരുന്നു ആരോപണം. ഇതേത്തുടർന്നാണ് വിശദീകരണവുമായി ഐസിഎംആർ രംഗത്തെത്തിയത്.

ഇന്ത്യക്കാരുടെ സുരക്ഷക്കും താൽപ്പര്യങ്ങൾക്കുമാണ് മുൻഗണന. പുതിയ തദ്ദേശീയ ടെസ്റ്റിംഗ് കിറ്റുകളുടെ ദ്രുതഗതിയിലുള്ള അംഗീകാരത്തിനോ, ഇന്ത്യൻ വിപണിയിലേക്ക് ആവശ്യമായ കോവിഡ്-19 അനുബന്ധ മരുന്നുകൾ അവതരിപ്പിക്കുന്നതിനോ ഔദ്യോഗികമായ കാലതാമസം ഉണ്ടാവാൻ അനുവദിക്കാത്തതുപോലെ, തദ്ദേശീയ വാക്സിൻ വികസന പ്രക്രിയയും മന്ദഗതിയിലുള്ള ഔദ്യോഗിക പ്രക്രിയകളിൽ നിന്നും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. വാക്സിൻ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം, അതിനാൽ ഫലപ്രാപ്തിക്കായി ജനസംഖ്യാടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കാൻ കഴിയും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശനിയാഴ്ച പറഞ്ഞു.