ദേശീയപാതയില്‍ വ്യോമസേനയുടെ 'അഭ്യാസം'; സുഖോയ്‌ അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറന്നിറക്കി; അടിയന്തര ലാന്‍ഡിംഗ് പരീക്ഷിച്ചത് തിരുവനന്തപുരത്തെ വിമാനങ്ങളുമായി

യുദ്ധവിമാനങ്ങള്‍ ദേശീയപാതയില്‍ ഇറക്കി അടിയന്തര ലാന്‍ഡിങ് സംവിധാനം വിജയകരമായി പരീക്ഷിച്ച് വ്യോമസേനാവിമാനങ്ങള്‍. സുഖോയ് ഉള്‍പ്പെടെ വ്യോമസേനാവിമാനങ്ങളാണ് അടിയന്തര ലാന്‍ഡിങ്ങിനായി പരീഷിച്ചത്. ആന്ധ്രപ്രദേശിലെ ബാപട്ലയില്‍ പിച്ചികലഗുഡിപ്പാട് ഗ്രാമത്തിലൂടെ കടന്നു പോകുന്ന ദേശീയപാത16 ലെ നാലു കിലോമീറ്ററിലായിരുന്നു പരീക്ഷണം. സുഖോയ്, തേജസ്സ് എന്നീ യുദ്ധവിമാനങ്ങളും എഎന്‍ 32 ചരക്കുവിമാനവുമാണ് ലാന്‍ഡിങ്ങ് പരീക്ഷണത്തില്‍ പങ്കെടുത്തത്. 100 മീറ്റര്‍ ഉയരത്തില്‍ പറന്ന ശേഷമാണ് ഇവ ദേശീയപാതയില്‍ ഇറങ്ങിയത്.

കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ഈ ദേശീയപാതയ്ക്ക് 33 മീറ്റര്‍ വീതിയുണ്ട്. തിരുവനന്തപുരം ആക്കുളത്തെ ദക്ഷിണ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും പരീക്ഷണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ ഇറങ്ങി. അടിയന്തര ഘട്ടങ്ങളില്‍ ദേശീയപാതകളെ വിമാനം ഇറക്കുന്ന എയര്‍ സ്ട്രിപ് ആക്കുന്നതിനുള്ള പരീക്ഷണം ദക്ഷിണേന്ത്യയിലും വിജയിച്ചതായി ദക്ഷിണ വ്യോമസേന അറിയിച്ചു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഇത്തരത്തിലുള്ള രണ്ട് എയര്‍സ്ട്രിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം, 114 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമസേന. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇവയില്‍ 96 എണ്ണം നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. 18 വിമാനങ്ങള്‍ വിദേശത്തുനിന്നു വാങ്ങാനും തീരുമാനമായി. ‘ബൈ ഗ്ലോബല്‍ ആന്‍ഡ് മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഇവ സ്വന്തമാക്കുന്നത്.

യുദ്ധവിമാനങ്ങളുടെ തുക പകുതി ഇന്ത്യന്‍ കറന്‍സിയിലും ബാക്കി വിദേശ കറന്‍സിയിലുമാകും നല്‍കുക. 60 യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കും. ഇവയ്ക്ക് ഇന്ത്യന്‍ കറന്‍സിയില്‍ മാത്രമാവും പണം ചെലവിടുക. ഇതുവഴി പദ്ധതിയില്‍ 60 ശതമാനം മെയ്ക് ഇന്‍ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ബോയിങ്, മിഗ്, ഇര്‍കുട് കോര്‍പ്പറേഷന്‍, ഡാസോ ഏവിയേഷന്‍ തുടങ്ങി രാജ്യാന്തര രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്നാണ് ഇന്ത്യയുടെ വാദം.