"സിനിമകൾ ഉയർന്ന വരുമാനം നേടിയത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന്റെ തെളിവ്"; പ്രസ്താവന പിൻവലിച്ച് രവിശങ്കർ പ്രസാദ്

സാമ്പത്തിക മാന്ദ്യം ഇല്ലെന്ന് സ്ഥാപിക്കാൻ മൂന്ന് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ വരുമാനം ഉദ്ധരിച്ച് നടത്തിയ പ്രസ്താവന പിൻവലിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.

“120 കോടി രൂപ വരുമാനം നേടിയ 3 സിനിമകളെക്കുറിച്ച് മുംബൈയിൽ ഇന്നലെ നടത്തിയ അഭിപ്രായങ്ങൾ വസ്തുതാപരമായി ശരിയായ പ്രസ്താവനയായിരുന്നു ഇന്ത്യയുടെ ചലച്ചിത്ര തലസ്ഥാനമായ മുംബൈയിലായിരുന്നപ്പോഴാണ് ഞാൻ ഇത് പറഞ്ഞത്” കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പത്രക്കുറിപ്പിൽ പറഞ്ഞു.

“ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതും നികുതി വഴി ഗണ്യമായ സംഭാവന നൽകുന്നതുമായ ചലച്ചിത്രമേഖലയിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണക്കാരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നു,” രവിശങ്കർ പ്രസാദ് പറഞ്ഞു.

“മാധ്യമങ്ങളുമായുള്ള സംഭാഷണത്തിന്റെ മുഴുവൻ വീഡിയോയും എന്റെ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. എന്നിട്ടും എന്റെ പ്രസ്താവനയുടെ ഒരു ഭാഗം സന്ദർഭത്തിൽ നിന്ന് പൂർണ്ണമായും വളച്ചൊടിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഒരു വൈകാരിക വ്യക്തിയായതിനാൽ ഞാൻ ഈ അഭിപ്രായം പിൻവലിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നും മന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രവിശങ്കര്‍ പ്രസാദ് ഇങ്ങനെ മറുപടി പറഞ്ഞത്. രാജ്യത്തെ സാമ്പത്തിക നില മികച്ചതാണ്. അത് കൊണ്ടാണ് മൂന്ന് സിനിമകള്‍ക്ക് ഇത്രയും പണം നേടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.