'ഒറ്റുന്ന ശീലം എനിക്കില്ല, കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല'; രാജീവ് ഗാന്ധി വധത്തില്‍ നളിനി

രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ജയില്‍ മോചിതയായ നളിനി ശ്രീഹരന്‍. എന്നാല്‍ രാജീവ് ഗാന്ധി കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ നളിനി തയ്യാറായില്ല. ഒറ്റുന്ന ശീലം തനിക്കില്ലെന്നാണ് അവര്‍ പ്രതകിരിച്ചത്.

ഞാന്‍ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ഞങ്ങള്‍ ആ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ല. നാല് ദിവസം ഞങ്ങള്‍ കരഞ്ഞു. രാജീവ് ഗാന്ധി മരിച്ചപ്പോഴും ഞങ്ങള്‍ മൂന്ന് ദിവസം കരയുകയായിരുന്നു. പക്ഷേ അദ്ദേഹത്തെ കൊന്നു എന്ന കുറ്റം ഞാന്‍ വഹിക്കുന്നു. ആ കുറ്റം തെളിഞ്ഞാല്‍ മാത്രമേ എനിക്ക് വിശ്രമിക്കാനാകൂ.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഒറ്റുന്ന ശീലം എനിക്കില്ല. ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ 32 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു നളിനി പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ഉള്‍പ്പടെ ആറു പേര്‍ ഈ മാസം ആദ്യവാരമാണ് ജയില്‍ മോചിതരായത്. നളിനിയെ കൂടാതെ ശ്രീഹരന്‍, ആര്‍പി രവിചന്ദ്രന്‍, ശാന്തന്‍, മുരുഗന്‍, റോബര്‍ട് പയസ് എന്നിവരാണ് ജയില്‍ മോചിതരായത്. 31 വര്‍ഷത്തെ ജയില്‍ ശിഷയ്ക്ക് ശേഷമായിരുന്നു മോചനം.