സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

യുപിയിലെ സ്കൂളിൽ സഹപാഠികളെക്കൊണ്ട് മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഉത്തർപ്രദേശ് സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഇതനുസരിച്ച് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനുമാണ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുള്ളത്.

അധ്യാപികക്കെതിരെ സ്വീകരിച്ച നടപടി, വിഷയത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്‍റെ വിവരങ്ങളും, കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകൽ, കൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച/നിർദ്ദേശിച്ച നടപടികള്‍ തുടങ്ങിയ കാര്യങ്ങൾ അരിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക രംഗത്ത് വന്നിരുന്നു. തെറ്റ് പറ്റി പോയെന്ന് തൃപ്ത ത്യാഗി പറഞ്ഞു.കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നും അധ്യാപിക പറഞ്ഞു.

ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലിയിലെ ഖുബ്ബാപൂർ ഗ്രാമത്തിലെ സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴുവയസ്സുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധിപ്പേർ മുന്നോട്ടുവരികയായിരുന്നു. രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്.

എന്നാൽ പ്രതിയായ അധ്യാപികയ്ക്കെതിരെ നിസ്സാര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദനമേറ്റ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.