ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എങ്ങനെ പിടിച്ചുനില്‍ക്കുമായിരുന്നു; ഉദ്ധവ് താക്കറെ

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്ത് പ്രശ്നമാണ് ഉന്നയിക്കുകയെന്ന് താക്കറെ ചോദിച്ചു. കോലാപൂര്‍ നോര്‍ത്ത് സീറ്റില്‍ ഏപ്രില്‍ 12-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ (എംവിഎ) സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ വെര്‍ച്വല്‍ ക്യാമ്പയിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് രാമനവമിയാണ്. അന്ന് ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്നമാണ് ഉന്നയിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അതിനാല്‍ അവര്‍ രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്നങ്ങളെ മുന്‍നിരയില്‍ തന്നെ നിര്‍ത്തുന്നു.’ താക്കറെ തുറന്നടിച്ചു.

‘ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അത് ശരിയല്ല, ഞങ്ങള്‍ ബിജെപിയാണ് വിട്ടത്.ഹിന്ദുത്വത്തിന്റെ പേറ്റന്റ് ബിജെപിയുടെ കൈയില്‍ അല്ല.’ താക്കറെ കൂട്ടിച്ചെര്‍ത്തു.

ബിജെപി ഹിന്ദുത്വ അല്ല അര്‍ത്ഥമാക്കുന്നത്. വ്യാജ ഹിന്ദുത്വ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ല. അന്തരിച്ച ശിവസേന അധ്യക്ഷന്‍ ബാലാസാഹേബ് താക്കറെയും, ഛത്രപതി ശിവാജി മഹാരാജുമാണ് യഥാര്‍ഥ ഹിന്ദുയിസത്തിന്റെ വക്താക്കളെന്നും താക്കറെ പറഞ്ഞു.

2019-ലെ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടായിട്ടും മണ്ഡലത്തില്‍ നിന്നുള്ള ശിവസേന സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ബിജെപിക്ക് രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്.

2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കമാണ് ഭിന്നതയിലേക്ക് നയിച്ചത്. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് താക്കറെ ഉന്നയിച്ച അവകാശവാദങ്ങള്‍ ബിജെപിയും അമിത് ഷായും തള്ളിയിരുന്നു.