അദാനി പ്രധാനമന്ത്രിയുടെ വിധേയന്‍; ഇരുവരും ബന്ധം വ്യക്തമാക്കണം; ലോക്‌സഭയില്‍ അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി; രൂക്ഷവിമര്‍ശനം

അദാനി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് അദേഹം പറഞ്ഞു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്.

ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയര്‍ച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങള്‍ ചട്ടങ്ങള്‍ മറികടന്നാണ് അദാനിക്ക് കൈമാറിയത്. വിമാനത്താവളങ്ങള്‍ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏല്‍പിക്കരുതെന്ന നിയമം അദാനിക്ക് വേണ്ടി മോദി മറികടന്നു.

മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ആനുകൂല്യം കിട്ടിയതെല്ലാം അദാനിക്കാണ്. പൊതു മേഖലാ ബാങ്കുകളും, എല്‍ഐസിയും അദാനിക്ക് തീറെഴുതി. ഇവിടങ്ങളിലെ സാധാരണക്കാരുടെ പണം അദാനി ഗ്രൂപ്പിന്റെ കൈയിലെത്തിയിട്ടുണ്ട്. എത്ര തവണ അദാനിയുമായി വിദേശയാത്ര നടത്തി, എത്ര കരാറുകള്‍ അതിന് ശേഷം ഒപ്പിട്ടുവെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ചോദിച്ചു.

തുടര്‍ന്ന് അദേഹം അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. നന്ദി പ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കര്‍ ചോദിച്ചു. എന്നിട്ടും രാഹുല്‍ പിന്മാറാന്‍ തയാറായില്ല. തന്റെ യാത്രയില്‍ രാജ്യം മുഴുവന്‍ കേട്ടത് അദാനിയെന്ന നാമമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആ പേര് കേട്ടു. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണെന്നും അദേഹം പറഞ്ഞു.