ചൈനയുടെ പിന്തുണയോടെ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ഫാറൂഖ് അബ്ദുല്ല

ലഡാക്കിലെ ലൈൻ ഓഫ് ആക്ചവൽ കൺട്രോളിൽ (എൽ‌എസി) ചൈന നടത്തിയ കടന്നുകയറ്റത്തിന് കാരണം ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഞായറാഴ്ച പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞതായി ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.

“ലഡാക്കിലെ എൽ‌എസിയിൽ അവർ എന്താണോ ചെയ്യുന്നത് അതിന് കാരണം ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ്, അവർ ഒരിക്കലും അത് അംഗീകരിച്ചിട്ടില്ല. അവരുടെ പിന്തുണയോടെ ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ പുനഃസ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

“ഞാൻ ഒരിക്കലും ചൈനീസ് പ്രസിഡന്റിനെ ക്ഷണിച്ചിട്ടില്ല, മോദി തന്നെയാണ് അദ്ദേഹത്തെ ക്ഷണിച്ചത് മാത്രമല്ല അദ്ദേഹത്തോടൊപ്പം ഊഞ്ഞാൽ ആടുകയും ചെയ്തു. അദ്ദേഹം [പ്രധാനമന്ത്രി നരേന്ദ്ര മോദി] ചൈനീസ് പ്രസിഡന്റിനെ ചെന്നൈയിലേക്ക് കൊണ്ടുപോയി അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു,” ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

“ഓഗസ്റ്റ് 5 ന് [2019 ൽ] സർക്കാർ ചെയ്തത് ഒരിക്കലും സ്വീകാര്യമല്ല” എന്നും ജമ്മു കശ്മീർ സംബന്ധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

പാർലമെന്റിൽ ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ പോലും തന്നെ അനുവദിച്ചിട്ടില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഇന്ത്യൻ ഭരണഘടന പ്രകാരം ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ-യുമായി ചേർന്ന്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്നു, കശ്മീരിന് പ്രത്യേകഭരണഘടനയും പ്രത്യേക ശിക്ഷാ നിയമവും അനുവദിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് പാർലമെന്റ് രണ്ട് പ്രമേയങ്ങൾ പാസാക്കിയിരുന്നു. ആദ്യത്തേത് ഭരണഘടനയുടെ അതേ ആർട്ടിക്കിൾ പ്രകാരം നൽകിയിട്ടുള്ള അധികാരം പ്രയോഗിച്ചുകൊണ്ട് ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 പ്രവർത്തനരഹിതമാക്കി. രണ്ടാമത്തെ പ്രമേയം ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ ഉന്നത രാഷ്ട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, അദ്ദേഹത്തിന്റെ മകൻ, മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, പിഡിപി മേധാവി, മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു.

നിലവിൽ, ഇന്ത്യയും ചൈനയും ലഡാക്കിലെ അതിർത്തിയിൽ സംഘർഷാവസ്ഥയിലാണ്. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഉന്നതതല നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിവരികയാണ്.