ഹോം ഐസൊലേഷൻ പത്തിൽ നിന്നും ഏഴു ദിവസമായി കുറച്ചു; മാർഗനിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രം

നേരിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണമില്ലാത്തതുമായ കോവിഡ്-19 കേസുകളുടെ ഹോം ഐസൊലേഷനായി കേന്ദ്രം പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

ടെസ്റ്റ് പോസിറ്റീവ് ആയി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഹോം ഐസൊലേഷനിൽ കഴിഞ്ഞാലും തുടർച്ചയായി മൂന്ന് ദിവസം പനി ഇല്ലെങ്കിലും ഐസൊലേഷൻ അവസാനിപ്പിക്കാം. മാസ്ക് ധരിക്കുന്നത് തുടരണം. ഹോം ഐസൊലേഷൻ അവസാനിച്ചതിന് ശേഷം വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. നേരത്തെ, രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി 10 ദിവസത്തിനു ശേഷമാണ് ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടിയിരുന്നത്.

നാളിതുവരെ എല്ലാ ഒമൈക്രോൺ രോഗികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒമൈക്രോൺ കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമായതിനാൽ, രോഗലക്ഷണങ്ങളും തീവ്രതയും മനസ്സിലാക്കാൻ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഓരോ രോഗിയെയും നിരീക്ഷിക്കുന്നുണ്ട്.

രോഗലക്ഷണങ്ങളൊന്നും അനുഭവിക്കാത്തതും 93 ശതമാനത്തിലധികം ഓക്സിജൻ സാച്ചുറേഷൻ ഉള്ളതുമായ ലബോറട്ടറി സ്ഥിരീകരിച്ച കേസുകളാണ് ലക്ഷണമില്ലാത്ത രോഗികൾ.

പനിയോട് കൂടിയോ പനി ഇല്ലാതെയോ ജലദോഷമുള്ള, ശ്വാസതടസ്സം അനുഭവപ്പെടാത്ത 93 ശതമാനത്തിലധികം ഓക്‌സിജൻ സാച്ചുറേഷൻ ഉള്ള രോഗികളെയാണ് നേരിയ ലക്ഷണങ്ങൾ ഉള്ള രോഗികളായി കണക്കാക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി, ആഗോളതലത്തിലും ഇന്ത്യയിലും കോവിഡ്-19 ന്റെ ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതോ അല്ലെങ്കിൽ വളരെ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. ഇത്തരം കേസുകൾ സാധാരണഗതിയിൽ കുറഞ്ഞ ഇടപെടലുകളോടെ സുഖം പ്രാപിക്കുന്നു, അതനുസരിച്ച് ശരിയായ മെഡിക്കൽ മാർഗനിർദ്ദേശത്തിലും നിരീക്ഷണത്തിലും വീട്ടിൽ തന്നെ കൈകാര്യം ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു.