ശക്തമായും ബുദ്ധിപൂര്‍വ്വമായും സൈന്യം തിരിച്ചടിച്ചു; സര്‍ക്കാരിനെ അഭിനന്ദിക്കുന്നു, സായുധ സേനയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു; ഇനി വേണ്ടത് സമാധാനമെന്ന് ശശി തരൂര്‍

ശക്തമായും ബുദ്ധിപൂര്‍വ്വമായും സൈന്യം തിരിച്ചടിച്ചെന്ന് ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കിയ സൈനിക നടപടിയില്‍ പ്രതികരിക്കുയായിരുന്നു എംപി. താന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയും സായുധ സേനയ്ക്കൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ആക്രമിച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ അഭിമാനിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീര്‍ഘയുദ്ധം തുടരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. തിരിച്ചടി കഴിഞ്ഞെന്നും ഇനി സമാധാനമാണ് ആവശ്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ ഐക്യമാണ് ഇക്കാര്യത്തില്‍ അനിവാര്യമെന്ന് പറഞ്ഞ തരൂര്‍ സ്ത്രീകള്‍ സേനയ്ക്കു വേണ്ടി കാര്യങ്ങള്‍ വിശദീകരിച്ചതിനെ പ്രശംസിക്കുകയും ചെയ്തു. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനെ അഭിമാന നിമിഷമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചത്. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യന്‍ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം.

ഭീകരരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനായെന്നും പ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രപതി ഭവനില്‍ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് പ്രധാനമന്ത്രി വിശദീകരിച്ചു. നാളെ രാവിലെ 11 മണിക്ക് സര്‍വകക്ഷിയോഗം ചേരും.

Read more

രാജനാഥ് സിങ്ങും അമിത് ഷായും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. സേനാ ഉദ്യോഗസ്ഥന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ആഭ്യന്തരമന്ത്രി സംസാരിക്കും.