ജി.ഡി.പിയിൽ ചരിത്രപരമായ ഇടിവ്, തൊഴിലില്ലായ്മ, കാരണം മോദി തന്റെ സുഹൃത്തുക്കളെ മാത്രം സഹായിക്കുന്നു: രാഹുൽ ഗാന്ധി

ജിഡിപിയിൽ ഇന്ത്യക്ക് ചരിത്രപരമായ ഇടിവുണ്ടായതായും കഴിഞ്ഞ ഏതാനും മാസങ്ങളായി കോടിക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഏതാനും സുഹൃത്തുക്കളെ മാത്രമാണ് സഹായിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

“മോദി സർക്കാരിന്റെ നയങ്ങൾ കോടിക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതിനും ജിഡിപിയുടെ ചരിത്രപരമായ ഇടിവിനും കാരണമായിട്ടുണ്ട്. മോദി സർക്കാർ ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകർത്തുകളഞ്ഞു, ”രാഹുൽ ഗാന്ധി പറഞ്ഞു.

തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മോദി സർക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്ന് രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതൽ 10 മണിക്കൂർ വരെ നടക്കുന്ന കോൺഗ്രസിന്റെ “സ്പീക്ക് അപ്പ് ഫോർ ജോബ്സ്” കാമ്പയിന്റെ ഭാഗമാകാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കോവിഡ് -19 ഒരു പകർച്ചവ്യാധിയുടെ രൂപമെടുത്തപ്പോൾ താൻ സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് രാഹുൽ ഗാന്ധി തന്റെ സന്ദേശത്തിൽ പറഞ്ഞു. തയ്യാറെടുപ്പുകൾ നടത്താൻ ഫെബ്രുവരിയിൽ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തന്നെ കളിയാക്കുകയാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജനങ്ങളെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം മോദി സർക്കാർ ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത 15-20 സുഹൃത്തുക്കൾക്ക് നികുതി ഇളവ് നൽകുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ലോക്ക്ഡൗൺ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധമായിരുന്നില്ല, മറിച്ച് പാവപ്പെട്ടവർക്കെതിരെയുള്ള ആക്രമണമായിരുന്നെന്നും അസംഘടിത മേഖലയ്ക്ക് അത് തൊഴിൽ നഷ്ടം ഉണ്ടാക്കി എന്നും ബുധനാഴ്ച രാഹുൽ ഗാന്ധി പറഞ്ഞു.