കര്‍ഷകരെ പിന്തുണച്ചത് അദ്ദേഹത്തിന്റെ ധീരത; വരുണ്‍ ഗാന്ധിയെ അഭിനന്ദിക്കണമെന്ന് ശിവസേന

കര്‍ഷക കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കിയ ബിജെപി എംപി വരുണ്‍ ഗാന്ധിയെ അഭിനന്ദിക്കണമെന്ന് ശിവസേന. വരുണ്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കണമെന്ന് കര്‍ഷക സംഘടനകളോട് ശിവസേന മുഖപത്രമായ ‘സാമ്ന’യുടെ മുഖപ്രസംഗത്തിലാണ് ആഹ്വാനം ചെയ്തത്. ലഖിംപൂര്‍ ഖേരിയിലെ നാല് കര്‍ശകരുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ഷകരെ വരുണ്‍ഗാന്ധി പിന്തുണച്ചിരുന്നു. ഇത്രയും ദാരുണമായ സംഭവം കണ്ടിട്ടും മറ്റ് എംപിമാരുടെ രക്തം തണുത്തുപോയി എന്നാണ് സാംമ്നടെ വരികള്‍.

വിദ്വേഷം പരത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തിന് താങ്ങാനാവില്ല. വരുണ്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചെറുമകനും സഞ്ജയ് ഗാന്ധിയുടെ മകനുമാണ്. ലഖിംപൂരിലെ ഭീകരത കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ രക്തം തിളച്ചു, അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. അനന്തരഫലത്തെ കുറിച്ച് ചിന്തിക്കാതെ വരുണ്‍ ഗാന്ധി രാഷ്ട്രീയ ധൈര്യം കാണിക്കുകയും കര്‍ഷ കൊലപാതകത്തെ അപലപിക്കുകയും ചെയ്തു. കര്‍ഷക നേതാക്കള്‍ വരുണ്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കണമെന്നാണ് സാംമ്‌ന പറയുന്നത്.

ലഖിംപൂരിലെ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ച് കയറ്റി 8 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കടുത്ത നിലപാടുമായി വരുണ്‍ ഗാന്ധി രംഗത്തു വന്നത്. കര്‍ഷക കൊലപാതകത്തില്‍ ബി.ജെ.പി നേതൃത്വം മൗനം പാലിച്ച് ഒളിച്ചിരിക്കുമ്പോഴായിരുന്നു വരുണിന്റെ പ്രതികരണം. കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ ഇടിച്ചു കയറ്റുന്ന വീഡിയോ വരുണ്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഇതില്‍ നിന്ന് എല്ലാം വ്യക്തമാണെന്നായിരുന്നു വീഡിയോ പങ്കുവെച്ചു കൊണ്ട് വരുണ്‍ പ്രതികരിച്ചത്. കൊന്നൊടുക്കി കൊണ്ട് പ്രതിഷേധത്തെ നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലഖിംപൂര്‍ ഖേരിയെ ഹിന്ദു- സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രമാണെന്നും വരുണ്‍ പ്രതികരിച്ചിരുന്നു. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകള്‍ വീണ്ടും ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ദേശീയ ഐക്യത്തിന് മുകളിലായി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം താക്കീത് ചെയ്തിരുന്നു.