ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കരുത്, അസമില്‍ ബജ്റംഗ്ദള്‍ പള്ളിയിലെ ആഘോഷം തടസ്സപ്പെടുത്തി

അസം സില്‍ച്ചാറിലെ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ബജ്റംഗ്ദള്‍ തടസ്സപ്പെടുത്തി. ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് പള്ളിയിലേക്ക് ബജ്റംഗ്ദള്‍ അംഗങ്ങളെന്ന് അവകാശപ്പെടുന്ന ഗുണ്ടകള്‍ അതിക്രമിച്ച് കയറിയത്. പള്ളി അടച്ച് പൂട്ടാന്‍ അവര്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ചയായിരുന്നു സംഭവം. ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ഹിന്ദുക്കളെ അത് ചെയ്യാന്‍ അനുവദിക്കില്ല. ഡിസംബര്‍ 25 ‘തുളസി ദിവസ്’ ആണെന്നും ക്രിസ്ത്യാനികളുടെ ആഘോഷത്തില്‍ ഹിന്ദുക്കള്‍ പങ്കെടുക്കരുതെന്നും അവര്‍ പ്രഖ്യാപിച്ചു.

ഞങ്ങള്‍ ക്രിസ്മസിന് എതിരല്ല. ക്രിസ്ത്യാനികള്‍ മാത്രം ക്രിസ്മസ് ആഘോഷിക്കട്ടെ. ഹിന്ദു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിസ്മസ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഞങ്ങള്‍ എതിരാണ്. ഇന്ന് ഹിന്ദുക്കളുടെ തുളസി ദിവസമായിരുന്നു, പക്ഷേ ആരും ആഘോഷിച്ചില്ല. ഇത് ഞങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു. നമ്മുടെ മതം എങ്ങനെ നിലനില്‍ക്കുമെന്ന് അക്രമികളില്‍ ഒരാള്‍ ചടങ്ങ് തടസ്സപ്പെടുത്തിക്കൊണ്ട് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. ചെറിയ ബഹളം മാത്രമാണ് ഉണ്ടായത്. അതിനാല്‍ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം സില്‍ച്ചാറില്‍ നടന്നിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ ഒരു ബജ്റംഗ്ദള്‍ നേതാവ് ക്രിസ്മസ് ആഘോഷിക്കുന്ന ഹിന്ദുക്കളെ അടിക്കുമെന്ന് പറഞ്ഞിരുന്നു. കര്‍ണ്ണാടകയിലും, ഉത്തര്‍ പ്രദേശിലും, ഗുരുഗ്രാമിലും അടക്കം നിരവധി സ്ഥലങ്ങളില്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.