ഇന്ത്യ ഇസ്ലാമിക രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം; വീണ്ടും വിദ്വേഷ പ്രചാരണവുമായി യതി നരസിംഹാനന്ദ്

ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് യതി നരസിംഹാനന്ദ് സരസ്വതി. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് പുതിയ വിദ്വേഷ പ്രചാരണം. നരസിംഹാനന്ദിന്റെ സംഘടനയായ അഖില ഭാരതീയ സന്ദ് പരിഷദ് ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ മുബാറക്പൂരില്‍ നടത്തിയ യോഗത്തിലാണ് ആഹ്വാനം.

ഈ മാസം ആദ്യം മഥുരയില്‍ വച്ച് നടത്തിയ പ്രസംഗത്തിലും വരും ദശകങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറയാതിരിക്കാന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എന്നാല്‍ മുസ്ലിംങ്ങള്‍ ആസൂത്രിതമായി നിരവധി കുട്ടികള്‍ക്ക് ജന്മം നല്‍കി ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ്. അതുകൊണ്ടാണ്, ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമാകുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തങ്ങളുടെ സംഘടന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍ പോലെ ഇന്ത്യയും മാറുമെന്നും നരസിംഹാനന്ദ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തില്‍ പങ്കെടുത്ത അദ്ദേഹം, ഒരു മുസ്ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും അതിനെതിരെ പോരാടാന്‍ ആയുധമെടുക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

യതി നരസിംഹാനന്ദ്, അന്നപൂര്‍ണ ഭാരതി എന്നിവരും രാജ്യത്തുടനീളമുള്ള നിരവധി സന്യാസിമാരും വൈദികരും പങ്കെടുക്കുന്ന യോഗം കണക്കിലെടുത്ത് ഒരു മതത്തിനും എതിരെ പ്രേരിപ്പിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്ന് ഹിമാചല്‍ പ്രദേശ് പൊലീസ് സരസ്വതിക്ക് അയച്ച നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരിയില്‍ ഹരിദ്വാറില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ധര്‍മ്മ സന്‍സദ് സംഘടിപ്പിച്ചതിന് അറസ്റ്റിലായ യതി നരസിംഹാനന്ദ് ഫെബ്രുവരി 18-നാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.