ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ പൂജയ്ക്ക് ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കി വാരണാസി കോടതി; ഒരാഴ്ചയ്ക്കുള്ളില്‍ പൂജയ്ക്ക് സൗകര്യം ഒരുക്കാന്‍ ഉത്തരവ്

വാരണസി ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കി വാരണാസി കോടതി. മസ്ജിദില്‍ സീല്‍ ചെയ്ത ‘വ്യാസ് തഹ്ഖാന’യിലാണ് പൂജയ്ക്ക് അവസരം നല്‍കിയിരിക്കുന്നത്. നിലവറയുടെ ഭാഗമാണ് വ്യാസ് തഹ്ഖാന. ഏഴ് ദിവസത്തിന് ശേഷം പൂജ നടത്താമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഗ്യാന്‍വാപിയില്‍ എല്ലാവര്‍ക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്നു ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. എന്നാല്‍ ജില്ലാ കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ഗ്യാന്‍വാപി മസ്ജിദ് നിര്‍മിക്കുന്നതിനുമുന്‍പ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. 1993 വരെ ഈ നിലവറയില്‍ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദിന്റെ ദക്ഷിണ ഭാഗത്താണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ. മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ ചുമര്‍ നേരത്തേയുണ്ടായിരുന്ന ക്ഷേത്രത്തിന്റെതന്നെ ഭാഗമാണെന്നും ഇതു കല്ലുകൊണ്ടു നിര്‍മിച്ച് അലങ്കരിച്ചതാണെന്നും കോടതിയില്‍ ഹിന്ദുവിഭാഗം സമര്‍ത്ഥിച്ചു. മസ്ജിദിലെ തൂണും മറ്റും നേരത്തേയുണ്ടായിരുന്ന കെട്ടിടത്തിലേതു പരിഷ്‌കരിച്ച് ഉപയോഗിച്ചതാണെന്നും തൂണുകളിലെ കൊത്തുപണികളില്‍ മാറ്റം വരുത്താനുള്ള ശ്രമവും പ്രകടമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഭൂഗര്‍ഭ അവശിഷ്ടം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ സര്‍വേ പുരാവസ്തു വിഭാഗം നടത്തിയിട്ടുണ്ട്.