തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല; കേന്ദ്രത്തെ തള്ളി ബി.ജെ.പി സംസ്ഥാന നേതൃത്വം

ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്ര നേതൃത്വത്തെ തള്ളി തമിഴ്‌നാട് ബിജെപി. സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. ജോലി, വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ഹിന്ദി പഠിക്കാം. എന്നാല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. താനടക്കം ആരും ഇവിടെ ഹിന്ദി സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇംഗ്ലീഷിന് പകരമായി എല്ലാവരും ഹിന്ദി ഉപയോഗിക്കണമെന്ന്് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ഒരു ഭാഷ പഠിക്കേണ്ട സാഹചര്യം നിലിവിലില്ല. കഴിഞ്ഞ 40 വര്‍ഷക്കാലമായി കോണ്‍ഗ്രസ് ഹിന്ദി ഭാഷാ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. പക്ഷേ ഹിന്ദി പ്രധാന ഭാഷയാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചിരുന്നില്ല. ഹിന്ദി ഐച്ഛിക ഭാഷയാക്കിയ അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഇതിന് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് ലിങ്ക് ലാംഗ്വേജ് ആക്കണമെന്ന ഓസ്‌കാര്‍ ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്‌മാന്റെ പരാമര്‍ശത്തോടും അദ്ദേഹം പ്രതികരിച്ചു. ഹിന്ദിക്ക് പകരമായി രാജ്യത്ത് തമിഴ് ഉപയോഗിക്കുന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനമാണ്. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തമിഴിനെ ലിങ്ക് ഭാഷയാക്കാനായി കുറഞ്ഞത് 10 സ്‌കൂളുകളിലെങ്കിലും പൂര്‍ണ്ണമായും തമിഴില്‍ പഠിപ്പിക്കണമൊവശ്യപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യയമന്ത്രിമാര്‍ക്ക് കത്തയക്കണം. തമിഴ് പഠിപ്പിക്കുന്നതിന് വേണ്ട ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കണമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.