ഹിമാചല്‍ പ്രദേശ് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനായി 7,884 പോളിംഗ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി നീങ്ങളുമ്പോള്‍ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമം. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ സിപിഐഎമ്മും രണ്ട് സീറ്റില്‍ സ്വതന്ത്രരും വിജയിച്ച് കയറി. ഇത്തവണ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും സാന്നിധ്യമറിയിക്കുന്നുണ്ട്.

ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.57% പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്.

വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാനത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച വര്‍ദ്ധിച്ചത് വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുട്ടുണ്ടാക്കും എന്നാണ് കരുതുന്നത്.