ഹിജാബ് വിവാദം: ഹൈക്കോടതി വിധി ഇന്ന്, ബെംഗളൂരുവില്‍ നിരോധനാജ്ഞ

കര്‍ണാടക ഹിജാബ് വിവാദത്തില്‍ ഇന്ന് ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയും. വിധി പ്രസ്താവന ദിനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പാലനം കണക്കിലെടുത്താണ് വലിയ സമ്മേളനങ്ങള്‍ അടക്കമുള്ള പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

മംഗലാപുരത്തും മാര്‍ച്ച് 15 മുതല്‍ 19 വരെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും നിരോധനമുണ്ട്. ഉഡുപ്പി ജില്ല ഭരണകൂടം ഇന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ഹര്‍ജിയില്‍ 11 ദിവസത്തെ വാദം പൂര്‍ത്തിയായിരുന്നു. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ഉള്‍പ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ചിതിനെ ചോദ്യം ചെയ്ത് ഉഡുപ്പിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടയാന്‍ നിയമമില്ലെന്നാണ് വിദ്യാര്‍ഥികള്‍ വാദിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് കീഴിലാണ് ഹിജാബ് സംരക്ഷിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും, എന്നാല്‍ സ്ഥാപനത്തിന്റെ അച്ചടക്ക നിയമത്തിന് വിധേയമായി വേണം വസ്ത്രധാരണം എന്നുമായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.

ജനുവരിയിലാണ് ഹിബാജ് വിവാദം കര്‍ണാടകയില്‍ രൂക്ഷമായത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ പി.യു കോളജില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. മറ്റു ചില വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബിനെ പിന്തുണച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ നീല നിറത്തിലുള്ള ഷാള്‍ ധരിച്ച് എത്തി. സംഘര്‍ഷം കര്‍ണാടകയിലെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു.