ഹിജാബ് നിരോധനം; വിധിക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയിലേക്ക്

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ഉത്തരവിന്റെ പൂര്‍മ രൂപം ലഭിക്കുന്നതോടെ അപ്പീല്‍ നടപടികള്‍ തുടങ്ങും.

ഹിജാബ് അനിവാര്യമല്ലെന്നും, മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂളുകളില്‍ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയത്.

ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പി.യു കോളജിലെ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

മതാചാരത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ഉള്‍പ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. പതിനൊന്ന് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടയാന്‍ നിയമമില്ലെന്നാണ് വിദ്യാര്‍ഥികള്‍ വാദിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് കീഴിലാണ് ഹിജാബ് സംരക്ഷിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും, എന്നാല്‍ സ്ഥാപനത്തിന്റെ അച്ചടക്ക നിയമത്തിന് വിധേയമായി വേണം വസ്ത്രധാരണം എന്നുമായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.