കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

പ്രമുഖ സോപ്പ് ബ്രാന്‍ഡായ ‘പവര്‍ സോപ്പ്’ല്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് തമന്ന കോടതിയെ സമീപിച്ചത്.

2005ലാണ് തമന്ന പവര്‍ സോപ്പിന്റെ ബ്രാന്‍ഡ് സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി കരാറിലെത്തുന്നത്. കരാറിന്റെ കാലാവധി അവസാനിച്ച ശേഷവും കമ്പനി തന്റെ ചിത്രങ്ങള്‍ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നുമാണ് തമന്ന കോടതിയില്‍ വാദിച്ചത്.

തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിലൂടെ കമ്പനി ലാഭമുണ്ടാക്കിയതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് തമന്ന ആവശ്യപ്പെട്ടത്. എന്നാൽ കരാര്‍ കാലാവധിക്ക് ശേഷം കമ്പനി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ താരത്തിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് എസ് തമിഴ്‌സെല്‍വന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.