സര്‍വകലാശാലകളിലെ അശാന്തിക്ക് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍; ജെ.എന്‍.യു സംഭവത്തില്‍ ആശങ്ക അറിയിച്ച് ഹേമന്ദ് സോറന്‍

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. രാജ്യത്തെ സര്‍വകലാശാലകളിലെ അശാന്തിക്ക് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജഗന്നാഥ്പൂരില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎന്‍യു കാമ്പസ് അക്രമത്തെ “”ചിന്താജനക്”” എന്ന് വിളിച്ചു കൊണ്ട് ഹേമന്ദ് പറഞ്ഞു:

“”നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നയിക്കുന്നത്. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാഭ്യാസത്തെ ജെ.എന്‍.യുവിലെ സംഭവം ബാധിച്ചിട്ടുണ്ട് “”- ഹേമന്ദ് സോറന്‍ പറഞ്ഞു.

അതേസമയം പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോടും സഖ്യ കക്ഷികളായ ആര്‍.ജെ.ഡിയോടും കോണ്‍ഗ്രസിനോടും കൂടിയാലോചിച്ച ശേഷം മാത്രമെ എടുക്കൂ എന്ന് സോറന്‍ പറഞ്ഞു. കേരള നിയമസഭ  പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ചുവടു പിടിച്ച്
ജാര്‍ഖണ്ഡ് സര്‍ക്കാരും അത്തരത്തില്‍ ഒരു നടപടിക്ക് തയ്യാറാകുമൊയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ഞാന്‍ ആദ്യം ഇക്കാര്യത്തില്‍ എന്റെ പാര്‍ട്ടിയുമായും സഖ്യ കക്ഷികളുമായും ആലോചിച്ച് ഇതിനെ കുറിച്ച് തീരുമാനം എടുക്കും. എന്നിട്ട് നി ങ്ങളെ അറിയിക്കും,””- ഹേമന്ദ് സോറന്‍ പറഞ്ഞു. പൗരത്വ നിയമത്തോടുള്ള വിമുഖത ഹേമന്ദ് സോറന്‍  നേരത്തെ  വ്യക്തമാക്കിയിരുന്നു.