ഹെലികോപ്റ്റര്‍ അപകടം: ആറ് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച 13 സൈനികരില്‍ 6 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റേതടക്കമുള്ള ആറ് പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വിങ് കമാന്‍ഡര്‍ ചൗഹാന്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, ലാന്‍സ് നായിക് ബി സായ് തേജ, ലാന്‍സ് നായിക് വിവേക് കുമാര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരെ തിരിച്ചറിഞ്ഞട്ടുണ്ട്. നേരത്തെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ബ്രിഗേഡിയര്‍ ലിഡ്ഡറുടെ മൃതദേഹം ഇന്നലെ കാലത്തും, ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വൈകിട്ടും പൊതുദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ സംസ്‌കരിച്ചിരുന്നു.

മലയാളി സൈനികന്‍ തൃശൂര്‍ സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് പ്രദീപിന്റെ കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഇന്നലെ തന്നെ സന്ദേശം ലഭിച്ചിരുന്നു. ഡിഎന്‍എ പരിശോധനാഫലം പുറത്ത വരാന്‍ വൈകിയതോടെയാണ് മൃതദേഹം എത്തിക്കാന്‍ വൈകിയത്. അപകടം നടന്ന ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ മൃതദേഹത്തെ ഡല്‍ഹിയില്‍ നിന്ന് അനുഗമിക്കും. 11 മണിയോടെ സുലൂര്‍ വ്യോമസേന താവളത്തില്‍ പൊതുദര്‍ശനം നടക്കും. അതിന് ശേഷം 12 മണിക്ക് റോഡ് മാര്‍ഗമാണ് തൃശൂരിലേക്ക് എത്തിക്കുക. അതിര്‍ത്തിയില്‍ മന്ത്രിമാരായ കെ രാജനും കൃഷ്ണന്‍കുട്ടിയും പ്രദീപിന്റെ മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നാല് മണിയോടെ പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളിലാണ് പൊതുദര്‍ശനത്തിന് വയ്ക്കുക.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഊട്ടിക്കടുത്തുള്ള കുനൂരില്‍ വെച്ച് സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംങ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം ജനറല്‍ ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും.