അനുമതിയില്ലാതെ റാലി നടത്തി; ജിഗ്നേഷ് മേവാനിക്ക് മൂന്ന് മാസം തടവ്‌

ഗുജറാത്തില്‍ അനുമതിയില്ലാതെ റാലി നടത്തിയതിന് ജിഗ്നേഷ് മേവാനി എംഎല്‍എ അടക്കം ഒമ്പത് പേര്‍ക്ക് തടവ് ശിക്ഷ. അഞ്ച് വര്‍ഷം മുമ്പ് നടന്ന് സംഭവത്തില്‍ മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂലായില്‍ ആണ് റാലി നടത്തിയത്. പൊലീസിന്റെ അനുമതിയില്ലാതെയാണ് ആസാദി മാര്‍ച്ച് എന്ന പേരില്‍ റാലി നടത്തിയതെന്നാണ് കേസ്.

ഉനയില്‍ ദളിത് വിഭാഗത്തിന്് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനമുണ്ടായതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് റാലി സംഘടിപ്പിച്ചത്. റാലി നടത്തുന്നത് തെറ്റല്ലെന്നും എന്നാല്‍ അനുമതി വാങ്ങാതെ റാലി നടത്തുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. നിയമലംഘനങ്ങള്‍ പൊറുക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മേവാനിയുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താന്‍ അനുമതി തേടിയിരുന്നു. മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാതെ റാലി നടത്തിയതിലൂടെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

12 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും റാലി.ില്‍ പങ്കെടുത്തിരുന്നു. എന്‍സിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.