വില്ലനായി പെരുമഴ; മഴക്കെടുതിയിൽ ബിഹാറിലും അസമിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു

ഉത്തരേന്ത്യയിലും വടക്ക്, കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും വില്ലനായപ്പോൾ മരണം 111 കടന്നു. ബിഹാറിലാണ് മരണ നിരക്ക് കൂടുതൽ.  ലഭ്യമായ കണക്കുകളനുസരിച്ച് 67 പേർ ബിഹാറിൽ മരിച്ചു

അസമിൽ 27 പേരും ഉത്തർപ്രദേശിൽ 17 പേരുമാണ് മരിച്ചത്. 48 ലക്ഷം പേർ ബിഹാറിൽ പ്രളയബാധിതരായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേരാണ് ദുരിതബാധിത ക്യാമ്പുകളിൽ കഴിയുന്നത്.

ആയിരങ്ങൾക്കാണ് വീട് നഷ്ടമായത്.  831 ​ഗ്രാമങ്ങളെ പ്രളയം ബാധിച്ചു.  വെള്ളമിറങ്ങി തുടങ്ങിയ ഏതാനും സ്ഥലങ്ങളിൽ പകർച്ചാവ്യാധികൾ വരാതിരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

അസമിൽ 2 ആഴ്ചയോളമായി പ്രളയക്കെടുതികൾ തുടരുകയാണ്. 33 ജില്ലകളിലായി 57 ലക്ഷം പേരാണ് പ്രളയ ബാധിതരായത്.  427 ദുരിതാശ്വാസ ക്യാമ്പുകളും  392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കൂടാതെ അയൽരാജ്യമായ നേപ്പാളിലും കനത്ത മഴ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി.