സ്ത്രീയെന്ന പരിഗണന പോലും തന്നില്ല; പുരുഷ പൊലീസ് കൈയേറ്റം ചെയ്‌തെന്ന് രമ്യ ഹരിദാസ്

സില്‍വര്‍ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പുരുഷ പൊലീസുകാര്‍ ആക്രമിച്ചെന്ന ആരോപണവുമായി രമ്യാ ഹരിദാസ് എംപി. വനിതാ ജനപ്രതിനിധി ആണെന്ന പരിഗണനപോലും ലഭിച്ചില്ല. പൊലീസുകാര്‍ ശാരീരികമായി മര്‍ദ്ദിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ജനപക്ഷത്ത് നിന്ന് ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എംപിമാരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നാണ് രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍ , കെ മുരളീധരന്‍, ബെന്നി ബെഹനാന്‍, കെ ശ്രീകണ്ഠന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ ടി എന്‍ പ്രതാപന്‍ തുടങ്ങയവരെ പൊലീസ് കയ്യേറ്റം ചെയ്തത്.

ഹൈബി ഈഡന്റെ മുഖത്തടിക്കുകയും, ബെന്നിബഹ്നാന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും രമ്യാ ഹരിദാസും പറഞ്ഞു. യു ഡി എഫ് എം പിമാരോട് തന്റെ ചേംബറില്‍ വന്ന് കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് എഴുതി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Read more

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാര്‍ ലോക്സഭയില്‍ അടിയന്തിരപ്രമേയം അവതരിപ്പിച്ചിരുന്നു