കര്‍ണാടകയിലെ താമരത്തണ്ടൊടിക്കാന്‍ ജെ.ഡി.എസ്; ഒറ്റയ്ക്ക് മത്സരിക്കും; 123 സീറ്റ് ലക്ഷ്യം; ദേവഗൗഡ കുടുംബത്തിലെ ഒമ്പതാമനും രാഷ്ട്രീയ ഗോദയില്‍

ര്‍ണാടകയില്‍ ഒറ്റയ്ക്ക് മത്സരിച്ച് ഭരണം പിടിക്കാന്‍ ജനതാദള്‍ (സെക്യുലര്‍). കുടുംബത്തിലെ ഒന്‍പതാമത്തെ അംഗത്തെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാരണയായി. ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണയില്‍നിന്ന് ജനവിധി തേടും.

കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമി രാമനഗര മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. കുമാരസ്വാമിയുടെ ഭാര്യയും നിലവില്‍ രാമനഗര മണ്ഡലം എം.എല്‍.എയുമായ അനിത കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. നിഖിലും കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ ജെ.ഡി.എസ് പരമോന്നത നേതാവ് ദേവഗൗഡയുടെ കുടുംബത്തിലെ ഒന്‍പത് അംഗങ്ങളാണ് നിലവില്‍ പാര്‍ട്ടിയിലും മറ്റും പ്രധാന സ്ഥാനങ്ങളിലും ചുമതല വഹിക്കുന്നത്.

തന്റെ മകന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍നിന്ന് നിഖില്‍ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷിനോടായിരുന്നു ദയനീയ പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് ജെഡിഎസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി മാസം മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും.

അടുത്ത തെരഞ്ഞെടുപ്പില്‍ ആകയുള്ള 224 സീറ്റുകളില്‍ 123 എണ്ണത്തില്‍ വിജയിക്കുകയാണ് ജെ.ഡി.എസിന്റെ ലക്ഷ്യം.2018ല്‍ ബി.ജെ.പി 107 സീറ്റിലും കോണ്‍ഗ്രസ് 78ലും ജനതാദള്‍-എസ് 37 സീറ്റിലുമാണ് വിജയിച്ചത്. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് ജനതാദള്‍-എസിന് പിന്തുണ നല്‍കുകയും കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, പതിനാല് മാസത്തെ ഭരണശേഷം കോണ്‍ഗ്രസും ജനതാദള്‍-എസും വേര്‍പിരിഞ്ഞു. നിയമസഭയില്‍ വിശ്വാസപ്രമേയം ജയിക്കാനാകാതെ സര്‍ക്കാര്‍ വീണു.

തുടര്‍ന്ന് ബിഎസ് യെദിയൂരപ്പ സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. എന്നാല്‍, യെദിയൂരപ്പയ്ക്കും പ്രായത്തിന്റെ പേരില്‍ പുറത്തുവേകേണ്ടി വന്നു. തുടര്‍ന്നാണ് ആര്‍എസ്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും വിശ്വസ്ത്വനായ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഇക്കുറിയും ബസവരാജ് ബൊമ്മയെയും കേന്ദ്രമന്ത്രി ശോഭ കലന്തരജെയെയും ഉയര്‍ത്തികാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.