ബി.ജെ.പിയുടെ ഹിന്ദി ദേശീയതയുടെ നാവായി അജയ് ദേവ്ഗണ്‍ മാറി, സ്ഥിരം പുലമ്പിക്കൊണ്ടിരിക്കുകയാണ്: വിമര്‍ശനവുമായി എച്ച്.ഡി കുമാരസ്വാമി

ഹിന്ദി ഭാഷാ വിവാദത്തില്‍ അജയ് ദേവ്ഗണിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍(എസ്) നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കന്നഡ നടന്‍ കിച്ച സുദീപ് ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കൂടുതല്‍ പേര്‍ സംസാരിക്കുന്നതു കൊണ്ട് ഒരു ഭാഷ ദേശീയ ഭാഷയാകുമോ. ബി.ജെ.പിയുടെ ഹിന്ദി ദേശീയവാദത്തിന്റെ ജിഹ്വയായാണ് ദേവ്ഗണ്‍ സംസാരിക്കുന്നതെന്നും കുമാരസ്വാമി വിമര്‍ശിച്ചു. നേരത്തെ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കിച്ച സുദീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

”ഒരു വലിയ ജനവിഭാഗം ഹിന്ദി സംസാരിക്കുന്നതുകൊണ്ട് അത് ദേശീയ ഭാഷയാകില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒന്‍പതില്‍ താഴെ സംസ്ഥാനങ്ങളില്‍ ഹിന്ദി രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആണ്. അല്ലെങ്കില്‍ അതുപോലുമല്ല. സാഹചര്യം അങ്ങനെ നിലനില്‍ക്കേ അജയ് ദേവ്ഗണിന്റെ പ്രസ്താവനയിലെ വസ്തുതയെന്താണ്? അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിലെ ‘ഹിന്ദി’ അധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കം മുതല്‍ പ്രാദേശിക ഭാഷകളെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കോണ്‍ഗ്രസ് പ്രാദേശിക ഭാഷകളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയത് ഇപ്പോള്‍ ബി.ജെ.പിയും തുടരുകയാണ്. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു ഭാഷ, ഒരു സര്‍ക്കാര്‍ എന്ന ബി.ജെ.പിയുടെ ഹിന്ദി ദേശീയതയുടെ ജിഹ്വയായാണ് അജയ ദേവ്ഗണ്‍ ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.