മലയാളികളുടെ 'ക്ലാര'യ്ക്ക് സീറ്റില്ല; മാണ്ഡ്യയില്‍ ഉടക്കിട്ട് നടി സുമലത അംബരീഷ്; ജെഡിഎസിനായി സീറ്റ് കൈമാറില്ല; ബിജെപി നേതൃത്വത്തെ നിലപാട് അറിയിച്ചു

കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ ഉടക്കിട്ട് സിനിമ താരം നടി സുമലത അംബരീഷ്. തന്റെ സിറ്റിങ്ങ് സീറ്റ് ജെ.ഡി.എസിന് കൈമാറാനാവില്ലെന്നാണ് സുമലത നിലപാട് എടുത്തിരിക്കുന്നത്. നിലപാട് അവര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി. നഡ്ഡയുമായിസുമലത ചര്‍ച്ച നടത്തി. മാണ്ഡ്യയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ചര്‍ച്ചയ്ത്തു ശേഷം സുമലത വ്യക്തമാക്കി.

സിറ്റിങ് മണ്ഡലമായ മാണ്ഡ്യയില്‍ മത്സരിക്കണമെന്നാവശ്യം അവര്‍ നഡ്ഡയ്ക്കുമുന്നില്‍ വെച്ചിട്ടുണ്ട്. മാണ്ഡ്യ സീറ്റ് സഖ്യകക്ഷിയായ ജെ.ഡി.എസിന് നല്‍കി മറ്റൊരു മണ്ഡലം നല്‍കാമെന്ന് അറിയിച്ചിട്ടും സുമലത തയാറായിട്ടില്ല.

കഴിഞ്ഞതവണ ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായായിരുന്നു സുമലത മാണ്ഡ്യയില്‍ മത്സരിച്ച് കയറിയത്. അന്ന് ജെ.ഡി.എസിന്റെ യുവജനവിഭാഗം സംസ്ഥാന അധ്യക്ഷന്‍ നിഖില്‍ കുമാരസ്വാമിയെയാണ് പരാജയപ്പെടുത്തിയത്.

വിജയിച്ചിട്ടും അവറ ബിജെപിയില്‍ ചേരാന്‍ തയാറായിട്ടില്ലായിരുന്നു.ഇക്കുറിയും മാണ്ഡ്യയില്‍ ബി.ജെ.പി. പിന്തുണയോടെ മത്സരിക്കാമെന്നായിരുന്നു സുമലതയുടെ പ്രതീക്ഷ. സഖ്യകക്ഷിയായ ജെഡിഎസ്. സീറ്റില്‍ പിടിമുറുക്കിയതാണ് സുമലതയ്ക്ക് ഭീഷണിയായത്. സീറ്റ് ജെഡിഎസിന് കൈമാറുകയാണെങ്കില്‍ സുമലത കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ക്ലാര എന്ന വേഷം അവതരിപ്പിച്ച സുമലത മലയാളികള്‍ക്കും പ്രിയങ്കരിയാണ്.