ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല; മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായ ആശിഷ് മിശ്രക്ക് ജാമ്യമനുവദിച്ച് കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്.

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ഇയാളടക്കം 14 പേര്‍ക്കെതിരെ കേസന്വേഷിക്കുന്ന ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

ക്ഷുഭിതരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ 6 കര്‍ഷകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചാര്‍ത്തിയിരുന്നു.