ഹത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സി.ബി.ഐ: നാല് പ്രതികൾക്ക് എതിരെ കുറ്റപത്രം

ഹത്രാസ് കൂട്ടബലാത്സംഗ, കൊലപാതകക്കേസിലെ നാല് പ്രതികൾക്കെതിരെ സി.ബി.ഐ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ, നാലുപേർക്കെതിരെ കൂട്ടബലാത്സംഗം (376, 376-എ, 376-ഡി ഐപിസി), കൊലപാതകം (സെക്ഷൻ 302 ഐപിസി) എസ്‌.സി / എസ്.ടി നിയമത്തിലെ വകുപ്പുകളും സിബിഐ ചുമത്തിയിട്ടുണ്ട്. സിബിഐ കുറ്റപത്രം ഹത്രാസിലെ പ്രാദേശിക കോടതിയിൽ ഫയൽ ചെയ്തു.

സെപ്റ്റംബർ 14- ന് ഉത്തർപ്രദേശിലെ ഹാത്രാസിൽ 19- കാരിയായ ദളിത് യുവതിയെ നാല് ഉയർന്ന ജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൂട്ടബലാത്സംഗത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

സെപ്റ്റംബർ 30- ന് അർദ്ധരാത്രി പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിടുക്കത്തിൽ സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു. അന്ത്യകർമ്മങ്ങൾ തിടുക്കത്തിൽ നടത്താൻ പ്രാദേശിക പൊലീസ് നിർബന്ധിച്ചുവെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം, കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നടത്തിയതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുകയായിരുന്നു.

ഭരണകൂടത്തിന്റെ വിവേകശൂന്യമായ മനോഭാവത്തെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പെൺകുട്ടിക്ക് അവളുടെ മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായി മാന്യമായ ഒരു ശവസംസ്കാരത്തിന് അർഹതയുണ്ടായിരുന്നു എന്ന് കോടതി പറഞ്ഞു.