വീട്ടുജോലിക്കെത്തിയ ദളിത് പെണ്‍കുട്ടിയ്ക്ക് നേരെ പീഡനം; കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ കേസ്

വീട്ടുജോലിക്കെത്തിയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ കേസ്. പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചെന്നൈ പൊലീസാണ് കേസെടുത്തത്. തമിഴ്‌നാട് കല്ലുറിച്ചി ജില്ലയില്‍ നിന്നുള്ള 18കാരിയായ ദളിത് പെണ്‍കുട്ടിയാണ് പരാതിക്കാരി.

മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെണ്‍കുട്ടി ഒരു വര്‍ഷമായി ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. പൊങ്കല്‍ അവധിക്ക് നാട്ടിലെത്തിയ പെണ്‍കുട്ടി പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ദമ്പതികള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കരുണാനിധിയുടെ മരുമകളാണ് തന്നെ കൂടുതലായും ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.