ഹലാല്‍ ഭക്ഷണത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍; നിരോധനം യുപി സര്‍ക്കാര്‍ വിശദീകരിക്കണം; നോട്ടീസ് നല്‍കി; ഹലാല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ തള്ളി

ഹലാല്‍ മുദ്രയുള്ള ഭക്ഷണം നിരോധിച്ച സംഭവത്തില യുപി സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. യോഗി സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരായി സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഹലാല്‍ മുദ്രയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന തുടങ്ങിയ കാര്യങ്ങള്‍ നിരോധിച്ച യുപി സര്‍ക്കാര്‍ നടപടിക്ക് എതിരായ രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

സര്‍ക്കാര്‍ നിരോധനഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയമനടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരായ ഹലാല്‍ ഇന്ത്യയുടെയും ജാമിയത്ത് ഉലമ ഇ മഹാരാഷ്ട്രയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സംസ്ഥാനസര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ 18നാണ് ഹലാല്‍ മുദ്രയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരോധിച്ച് യുപി ഫുഡ് സെക്യൂരിറ്റി – ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഉത്തരവിറക്കിയത്.

ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതു മതങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നും ഭക്ഷണസ്വാതന്ത്രം നിഷേധിക്കലാണെന്നും മുസ്ലീം മതസംഘടനകള്‍ പറയുന്നു.

ഹലാല്‍ സര്‍ട്ടിഫൈഡ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഉത്തര്‍ പ്രദേശില്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുപ്രകാരം ഹലാല്‍ ടാഗോടെ ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി ഉല്‍പ്പന്നങ്ങള്‍ മുതലായവ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വില്‍ക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ലഖ്‌നോവിലെ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതേ പരാതിയില്‍ നേരത്തെ ഒരു കമ്പനിക്കും മൂന്ന് സംഘടനകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാല്‍ നിരോധനമേര്‍പ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്.