പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം, എന്റെ അഭിപ്രായത്തില്‍ ഐക്യമാണ് പ്രധാനം, സ്ഥാനമല്ല; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

തനിക്ക് കോണ്‍ഗ്രസില്‍ നേതൃസ്ഥാനം ഉണ്ടായിരുന്നുവെങ്കില്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി ചെറുപാര്‍ട്ടികളെ ഒന്നിപ്പിച്ച് പ്രതിപക്ഷ സഖ്യമുണ്ടാക്കുന്നതിന് ശ്രമിക്കുമായിരുന്നുവെന്ന് ശശി തരൂര്‍. നിലവില്‍ ഏതൊരു പ്രതിപക്ഷ സഖ്യത്തിന്റെയും അച്ചുതണ്ട് കോണ്‍ഗ്രസ് ആണ്. എന്നാല്‍ നേതൃസ്ഥാനത്ത് ആയിരുന്നെങ്കില്‍ അത് ചെറുപാര്‍ട്ടികള്‍ക്ക് നല്‍കുമായിരുന്നുവെന്നും എന്നും ശശി തരൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരെ ഒന്നിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു കാരണം കണ്ടെത്തിയതാണെന്നും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ബി.ജെ.പി നന്നായി വിയര്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ഞങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി. എന്നാല്‍ ഞാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ എങ്കില്‍ ചെറുപാര്‍ട്ടികളെ പോലും പ്രതിപക്ഷ ഐക്യത്തിനായി ചുമതല വഹിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഐക്യമാണ് പ്രധാനം, സ്ഥാനമല്ല തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എഎപി, തൃണമൂല്‍, സമാജ്വാദി പാര്‍ട്ടി, ഭാരത് രാഷ്ട്ര സമിതി, ഡിഎംകെ, ഉദ്ധവ് സേന എന്നിവയുള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സാഹചര്യത്തിലാണ് തരൂരിന്റെ പരാമര്‍ശം. എന്നാല്‍, 2024ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി വലിയ അടുപ്പമില്ലെന്ന് തൃണമൂല്‍ നേരത്തെ പറഞ്ഞിരുന്നു, അതേസമയം ബിആര്‍എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആര്‍ കോണ്‍ഗ്രസിതര, ബിജെപി ഇതര മൂന്നാം മുന്നണിക്ക് വേണ്ടി പോരാടുകയാണ്.