വര്‍ക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം നിര്‍മ്മിക്കും; തയ്യാറെടുപ്പുമായി കേന്ദ്രം

രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാവിയില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറും എന്ന് വിലയിരുത്തി കൊണ്ട് ഈ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

കോവിഡ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ മേഖലയില്‍ വരാനിരിക്കുന്ന പുത്തന്‍ സാദ്ധ്യതകളെയും അവസരങ്ങളെയും മുന്നില്‍ കണ്ട് അവയുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനാണ് വര്‍ക്ക് ഫ്രം ഹോമിനായി നിയമനിര്‍മ്മാണം നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ്് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഇതില്‍ ജീവനക്കാരുടെ തൊഴില്‍ സമയം കൃത്യമായി നിശ്ചയിക്കും, വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ആവശ്യമായി വരുന്ന വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയുടെ ചെലവിന് തുക അനുവദിക്കുന്ന കാര്യവും ആലോചിക്കും.

വ്യത്യസ്ത മേഖലകളിലുള്ള ജീവനക്കാര്‍ക്കായി ഏകീകൃത സ്വഭാവത്തിലുള്ള, വിപുലമായ ചട്ടക്കൂട് തയ്യാറാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഐടി മേഖല അടക്കം പല സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി. വര്‍ക്ക് ഫ്രം ഹോമിന്റെ മറവില്‍ അധിക നേരം ജോലിയെടുപ്പിക്കുന്നത് അടക്കം നിരവധി ചൂഷണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോമിനായി നിയമനിര്‍മ്മാണം നടത്തിയിരുന്നു.

പോര്‍ച്ചുഗലിലെ നിയമ നിര്‍മ്മാണം മാതൃകയാക്കിയാണ് ഇവിടെയും ചട്ടം തയ്യാറാക്കുക. ഇന്ത്യയില്‍ നിലവില്‍ സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് വര്‍ക്ക് ഫ്രം ഹോം നടക്കുന്നത്. കഴിഞ്ഞ ജനുവരി മുതലാണ് വ്യവസ്ഥകള്‍ക്കു വിധേയമായി സര്‍ക്കാര്‍ സ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.