ഗ്യാന്‍വാപി കേസ്; ജില്ലാ കോടതിയിലേക്ക് മാറ്റി, ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

ഗ്യാന്‍വാപി മസ്ജിദ് കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സിവില്‍ കോടതിയിലെ നടപടികള്‍ നിര്‍ത്തി വെക്കണം. മെയ് 17 ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ജില്ലാക്കോടതിയിലേക്ക് കൈമാറണം. കേസിലെ സങ്കീര്‍ണതയും വൈകാരികതയും കണക്കിലെടുത്താണ് തീരുമാനം. മസ്ജിദിന്റെ അവകാശവാദം ഉന്നയിച്ചുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യംആദ്യം തീരുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രാര്‍ത്ഥനയ്ക്ക് മുമ്പ് ശുചീകരണ സൗകര്യമൊരുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശുചീകരണത്തിനുള്ള കുളം അടച്ചിടാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഹര്‍ജി പരിഗണിക്കവെ കോടതി മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. കേസ് വാരണാസി സിവില്‍ കോടതിയില്‍ തുടരുക, തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരുക, വേണമെങ്കില്‍ കേസ് ജില്ലാക്കോടതിക്ക് വിടുക എന്നിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് അവസാനിപ്പിക്കണം. മതസ്ഥാപനത്തിന്റെ സ്വഭാവം പരിശോധിക്കാനുള്ള സര്‍വേക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മൂന്ന് നിര്‍ദ്ദേശങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദിച്ചത്. മസ്ജിദിലെ കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് കമ്മിറ്റി തള്ളി.കണ്ടെത്തിയത് ജലധാരയാണെന്നും കമ്മിറ്റി കോടതിയെ അറിയിച്ചു. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ലംഘിക്കപ്പെടുകയാണ്. തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണര്‍, കാശി വിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവില്‍ കോടതിയിലെ ഹര്‍ജിക്കാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.