രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് അറിയാം, ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം മൂലം കൂടുതല്‍ പറയുന്നില്ല; ബി.ജെ.പിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസിലെ അര ഡസന്‍ നേതാക്കളെന്ന് ഗുലാം നബി ആസാദ്

രാഹുല്‍ ഗാന്ധിക്കെതിരെ ഗുലാംനബി ആസാദ്. രാഹുലിന്റെ തനിക്കെതിരായ ട്വീറ്റ് ഖേദകരമെന്ന് ആസാദ് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്ന് ഗുലാംനബി ആസാദ് കൂട്ടിച്ചേര്‍ത്തു. വിദേശത്ത് ആരെയൊക്കെ കാണുന്നു എന്ന് തനിക്കറിയാം. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ല. ഗുലാം നബി ആസാദ് പറഞ്ഞു.

യുവ നേതാക്കള്‍ പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. രാഹുല്‍ അയോഗ്യനായപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ല. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണ്. ബിജെപിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസിലെ അര ഡസന്‍ നേതാക്കളാണ്. അധികാരത്തില്‍ തിരിച്ചു വരണമെന്ന് ഒരാഗ്രഹവും ഇപ്പോഴത്തെ നേതാക്കള്‍ക്കില്ല. ജി 23 നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. താന്‍ കാത്തുനിന്നില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

അതേസമയം രാഹുലിന്റെ ട്വീറ്റിനെ തിരിച്ച് പരിഹസിച്ച് അനില്‍ രംഗത്തെത്തി.പതിറ്റാണ്ടുകളോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വ ശര്‍മ എന്നിവരോടോപ്പം തന്റെ പേരും ചേര്‍ത്തത് കണ്ടപ്പോള്‍ സന്തോഷവും ദുഃഖവും തോന്നിയെന്ന് അനില്‍ ആന്റണി മപറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുലിന്റെ പ്രവൃത്തി വെറും ട്രോളന്മാരുടെ നിലവാരത്തിലേക്ക് താഴ്ന്നു പോയതില്‍ ദുഃഖമുണ്ട് – അനില്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം അദാനിയുടെ പേരിനൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബൊഫോഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുമുള്ള കുറ്റകൃത്യങ്ങളിലൂടെയുള്ള പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. എന്തായാലും നമുക്ക് കോടതിയില്‍ കാണാം. ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.