ഗുജറാത്ത് കലാപം; മോദിയെ കുടുക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തി, ടീസ്റ്റ സെതല്‍വാദ് പങ്കാളിയെന്ന് പൊലീസ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നരേന്ദ്രമോദിയെ കുടുക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ഗുജറാത്ത് പൊലീസ്, സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്ത സെല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്നും പൊലീസ് കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു.

ടീസ്തയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് കൊണ്ടാണ് പൊലീസിന്റെ വാദം. 2002 ലെ ഗുജറാത്ത് വംശഹത്യക്ക് പിന്നാലെയാണ് ഈ ഗൂഢാലോചന നടന്നതെന്നും പൊലീസ് വ്യക്തമാക്കി. ഗുജറാത്ത് കലാപക്കേസുകളില്‍ നിരപാധികളെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ടീസ്ത സെല്‍വാദ് അറസ്റ്റിലായത്. മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

കലാപത്തെ തുടര്‍ന്ന് ഗുജറാത്തിലെ അന്നത്തെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാനാണ് ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായി ടീസ്തയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചു. സാമ്പത്തിക സഹായം അടക്കമുള്ള ആനുകൂല്യങ്ങളാണ് ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Read more

30 ലക്ഷം രൂപ അഹമ്മദ് പട്ടേലില്‍നിന്ന് ടീസ്തയ്ക്ക് ലഭിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. അന്വേഷണ സംഘത്തിന്റെ വാദത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അഹമ്മദാബാദ് സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.