ഗുജറാത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി; തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലെ എം.എല്‍.എക്ക് സീറ്റില്ല, ജഡേജയുടെ ഭാര്യയ്ക്ക് സീറ്റ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 84 സീറ്റുകളിലേക്കാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗാട്‌ലോഡിയയില്‍നിന്ന് മത്സരിക്കും. തൂക്ക് പാലം ദുരന്തമുണ്ടായ മോര്‍ബിയിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജയ്ക്ക് ഇത്തവണ സീറ്റില്ല. തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു മെര്‍ജ.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. ജാംനഗര്‍ നോര്‍ത്തില്‍നിന്ന് അവര്‍ മത്സരിക്കും. ഹാര്‍ദ്ദിക് പട്ടേല്‍ വിരംഗം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന ഭഗ്‌വന്‍ ഭായ് ബരാഡിന് തലാല സീറ്റ് തന്നെ നല്‍കി.

വിജയ് രൂപാണി (മുന്‍ മുഖ്യമന്ത്രി) നിതിന്‍ പട്ടേല്‍ (മുന്‍ ഉപമുഖ്യമന്ത്രി)എന്നീ പ്രമുഖര്‍ക്ക് സീറ്റ് കിട്ടിയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇവര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്കോട്ട് വെസ്റ്റില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയാണ് വിജയ് രൂപാണി. 2016 മുതല്‍ 2021 വരെ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2021-ല്‍ രൂപാണിയേയും അദ്ദേഹത്തിന്റെ മന്ത്രിസഭയേയും ബിജെപി ഒന്നടങ്കം മാറ്റുകയായിരുന്നു.

രണ്ടു ഘട്ടമായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യ തീയതി ഡിസംബര്‍ ഒന്നും രണ്ടാം ഘട്ടം ഡിസംബര്‍ 5 മാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടാംതീയതി നടക്കും. ഹിമാചലിലും ഡിസംബര്‍ എട്ടിന് തന്നെയാണ് വോട്ടെണ്ണല്‍.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിമാന പോരാട്ടമാണ്, അതിനാല്‍ വാശിയേറിയ പോരാട്ടത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുക.