ഗുജറാത്തും ഹിമാചല്‍ പ്രദേശും പോളിംഗ് ബൂത്തിലേക്ക്; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ഗുജറാത്തും ഹിമാചല്‍ പ്രദേശും പോളിംഗ് ബൂത്തിലേക്ക്.  നിയമസഭ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 8നായിരിക്കും വേട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 17ന് നടക്കും.

ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 27ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തിയതി പിന്നീട് പ്രഖ്യാപിക്കും.

കോവിഡ് മാനദണ്ഡം പാലിച്ചാവും തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് വലിയ തോതിലില്ലെങ്കിലും ജാഗ്രത അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. സുരക്ഷിത വോട്ടെടുപ്പിനായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി.

വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ പുതിയ നടപടികള്‍ കൈക്കൊള്ളും. 80 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യാം. വോട്ടര്‍ പട്ടിക പുതുക്കാന്‍ പുതിയ രീതി പ്രഖ്യാപിച്ചു. ഇനി വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകും. നേരത്തെ ഇത് വര്‍ഷത്തില്‍ ഒരു തവണമാത്രമായിരുന്നു.

ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 നാണ് അവസാനിക്കുന്നത്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 111 എംഎല്‍എമാരും കോണ്‍ഗ്രസിന് 62 പേരുമുണ്ട്. ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്.

ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിക്ക് 45 എംഎല്‍എമാരും കോണ്‍ഗ്രസിന് 20 പേരുമുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡേ എന്നിവര്‍ ഇരു സംസ്ഥാനങ്ങളിലുമെത്തി തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തിയിരുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ത്രികോണ മത്സരത്തിന് കളമൊരുക്കി എഎപിയും ശക്തമായി രംഗത്തുണ്ട്.