ഫാക്ടറികളില്‍ രാത്രി ജോലിക്ക് സ്ത്രീകള്‍; സൗജന്യ ബസ് യാത്ര; നാലു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധി; കര്‍ണാടയില്‍ പുതു നയം

കര്‍ണാടകയിലെ കൂടുതല്‍ മേഖലകളില്‍ കൂടി സ്ത്രീകള്‍ക്ക് രാത്രി ജോലിക്ക് അവസരമൊരുക്കി സര്‍ക്കാര്‍. ഫാക്ടറികളില്‍ സ്ത്രീകള്‍ക്ക് രാത്രി ജോലിക്ക് അവസരമൊരുക്കുന്ന നിയമഭേദഗതി നിയമസഭ പാസാക്കി. തുടര്‍ച്ചയായി 4 ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം അവധി നല്‍കണമെന്നും ബില്ലിലുണ്ട്.

ജോലിക്കുപോകുന്ന സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ ബസ് പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സ്ത്രീകള്‍ക്കുള്ള ആദരമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അവരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിനി സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കും. ഓരോ താലൂക്കിലും ഇത്തരത്തില്‍ അഞ്ച് ബസുകളെങ്കിലും ഇറക്കും. ഇവ സ്‌കൂള്‍ തുറക്കുന്ന സമയങ്ങളിലാണ് ഓടുക. ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കുന്നെും അദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനാണ് രാത്രി ജോലിക്ക് കൂടി അവസരമൊരുക്കുന്നതെന്ന് മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യ അവസരം നിയമം ഉറപ്പ് വരുത്തുന്നുണ്ട്. 2020ല്‍ സ്ത്രീകള്‍ക്ക് ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫെ, തിയറ്ററുകള്‍ എന്നിവിടങ്ങളിലും രാത്രി ജോലിക്ക് അനുമതി നല്‍കിയിരുന്നു. ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.