ഗവർണർക്ക് ഇനി ഇസെഡ് പ്ലസ് സുരക്ഷ; രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റെയും സുരക്ഷ വർദ്ധിപ്പിച്ച്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവർണർക്ക് നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആർപിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.

എസ്എഫ്ഐ നടത്തുന്ന തുടർ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ സുരക്ഷ വർധിപ്പിച്ചത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ഇസെഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്ക് കൂടി ബാധകമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.

എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് ഇസെഡ് പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. 24 മണിക്കൂറും ആഴ്ചയിലെ ഏഴ് ദിവസവും സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും.

അതേസമയം കേന്ദ്ര സേനയെ ഇറക്കിയാലും ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷൊ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ ആക്രമിച്ചുവെന്ന ഗവർണറുടെ വാദം നുണയാണ്. എല്ലാ സാധ്യതയും അദ്ദേഹം ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും എസ്എഫ്ഐ നേതാവ് പറഞ്ഞു.