പൗരത്വ നിയമ ഭേദഗതിയിലെ ചട്ടങ്ങളുടെ വിജ്ഞാപനം വൈകും; വിദഗ്‌ധോപദേശം തേടാൻ കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും അതിനാൽ തന്നെ ചട്ടങ്ങളുടെ വിജ്ഞാപനം വൈകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ അധികൃതർ പറഞ്ഞതായി റിപ്പോർട്ട്.

ചീഫ് ജസ്റ്റിസ് എസ്‌. എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച പൗരത്വ നിയമ ഭേദഗതിക്കെതിരായ 59 ഹർജികൾ 2020 ജനുവരി 22- ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. നിയമപരമായി പൗരത്വ നിയമ ഭേദഗതിയെ വെല്ലുവിളിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ കരുതുന്നുണ്ടെങ്കിൽ, ജനുവരി 22 വരെ സർക്കാർ കാത്തിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല, അതിനാൽ പൗരത്വത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിയിക്കാനും അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നൽകാനും, ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളും, കട്ട് ഓഫ് തിയതിയും മറ്റും അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന് കഴിയുമെന്ന് അധികൃതർ പറഞ്ഞു.

ഭേദഗതി ചെയ്ത നിയമത്തിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനു മുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, പാർസികൾ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിവർക്ക് ഇന്ത്യൻ പൗരത്വാവകാശം നൽകുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു.

പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് അതിക്രമം ഉണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുന്നതിന് മുമ്പ് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ജുഡീഷ്യൽ നടപടികളുടെ ഫലം സർക്കാർ കാത്തിരിക്കുകയാണ്.

രാജ്യസഭ പാസാക്കി ഒരു ദിവസത്തിനു ശേഷം 2019 ഡിസംബർ 12- ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പൗരത്വ നിയമ ഭേദഗതിക്കു അനുമതി നൽകുകയായിരുന്നു.