'തുരങ്ക അപകടത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണം, ഭാവിയിൽ ഇതുണ്ടാകരുത്'; അർണോൾഡ് ഡിക്സ്

ഉത്തരാഖണ്ഡിലെ തുരങ്ക അപകടത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധൻ അർണോൾഡ് ഡിക്സ്. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ അന്വേഷണം അത്യാവശ്യമാണെന്ന് അർണോൾഡ് ഡിക്സ് പറഞ്ഞു. ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷന്റെ തലവനാണ് അർണോൾഡ് ഡിക്സ്.

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ സഹായത്തിനായി അർണോൾഡ് ഡിക്സിനെ ബന്ധപ്പെടുകയും രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ തിങ്കളാഴ്ച അദ്ദേഹം ദുരന്ത സ്ഥലത്തെത്തുകയും ചെയ്തിരുന്നു. അർണോൾഡ് ഡിക്സ്, തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് സമീപം പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അർണോൾഡ് ഡിക്സിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്. സങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകാറുള്ളത്. ഉത്തരകാശിയിലെ തുരങ്കം ഇടിഞ്ഞ് വീണതിനാൽ കൃത്യമായ പ്ലാനിംഗും സുരക്ഷയും ആവശ്യമാണെന്ന് ഡിക്സ് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാവുമെന്നും, സാഹചര്യം അനുകൂലമാണെന്നും ഈ തൊഴിലാളികൾക്ക് ക്രിസ്മസ് ആഘോഷം സ്വന്തം വീടുകളിൽ നടത്താൻ സാധിക്കുമെന്ന പ്രത്യാശയും ഡിക്സ് പ്രകടിപ്പിച്ചു.

രക്ഷാദൗത്യത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ നിന്ന് എത്തിച്ച പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിച്ചു നീക്കുന്ന നടപടി തുടരുകയാണ്. മെഷീൻ ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കിയാൽ പൈപ്പിനകത്ത് ആളുകൾ കയറി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യും. രാത്രിയോടെ പൈപ്പുകൾ തൊഴിലാളികളുടെ അടുത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം മെഷീന്റെ 29 മീറ്റർ ഭാഗം മുറിച്ചു നീക്കിയത്. ഇനി ബാക്കി മുറിച്ച് നീക്കാനുള്ളത് 14 മീറ്ററാണ്.

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാവുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയത്. ആ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള ട്രയൽ റൺ കഴിഞ്ഞദിവസം നടന്നിരുന്നു. സ്റ്റേക്ച്ചർ ഉപയോഗിച്ച് തുരങ്കത്തിൽ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. അതേസമയം തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്.