അടുക്കളയ്ക്കാശ്വാസം;പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന നിര്‍ത്തലാക്കിയേക്കും

പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതുവരെ ഓരോ മാസവും ഒന്നാം തീയതിയാണ് വില പുനഃപരിശോധിച്ചിരുന്നത്. എന്നാല്‍ എണ്ണ കമ്പനികള്‍ കഴിഞ്ഞ ഒക്ടോബറില്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.

എണ്ണവിലയിലെ ശരാശരിയും മുന്‍മാസത്തെ വിനിമയ മൂല്യവും കണക്കിലെടുത്താണ് പ്രതിമാസം പാചക വാതകത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നത്. തുടക്കത്തില്‍ രണ്ട് രുപയായിരുന്ന വര്‍ധനവ് പിന്നീട് ഇത് മൂന്നുരുപയാക്കി ഉയര്‍ത്തി.

ഇതിന് പുറമേ 2013 ഡിസംബര്‍ മുതല്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്. സബ്‌സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടി പേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പടെയാണിത്.

2018 മാര്‍ച്ചോടെ സബ്‌സിഡി ഒഴിവാക്കുന്നതിന് പ്രതിമാസംതോറും എല്‍പിജി വില ഉയര്‍ത്താന്‍ പൊതുമേഖല എണ്ണക്കമ്പനികളോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.