'ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ സർക്കാർ തയ്യാർ'; പൗരത്വ നിയമത്തിനെതിരായുള്ള സംശയങ്ങൾ ദൂരീകരിക്കുമെന്ന് രവിശങ്കർ പ്രസാദ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധസമരം നടത്തുന്നവരുമായി കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറാണെന്ന് നിയമ- പാർലമെൻററികാര്യ മന്ത്രി രവിശങ്കർ പ്രസാദ്. മോദി സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും പൗരത്വ ഭേദഗതി നിയമത്തിൽ അവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുമെന്നും രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ ചർച്ച പ്രത്യേക ഘടനക്കുള്ളിൽ നിന്ന് മാത്രമേ നടക്കൂയെന്നും മന്ത്രി വ്യക്തമാക്കി.

“സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയ്യാറാണ്. എന്നാൽ അത് ഘടനാപരമായ രൂപത്തിൽ ആയിരിക്കണം. അങ്ങനെയെങ്കിൽ നരേന്ദ്രമോദി സർക്കാർ അവരുമായി ആശയവിനിമയം നടത്തുകയും സി.എ.എക്കെതിരായുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യും’’- രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് നിയമമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ ഷഹീൻ ബാഗിലെ പ്രതിഷേധക്കാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധം 45 ദിവസം പിന്നിട്ടു. സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന സമരം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന അവസ്ഥയിലാണ് പ്രതികരിക്കാൻ കേന്ദ്രമന്ത്രി തയ്യാറായിരിക്കുന്നത്.