'പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം ഇല്ല'; കേന്ദ്രത്തിന്റെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

മറാത്ത സംവരണ കേസിൽ കേന്ദ്രസർക്കാർ സമർപ്പിച്ച പുനപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സർക്കാരുകൾക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാ ഹർജി തള്ളിയത്.

സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നായിരുന്നു പുനഃപരിശോധനാഹർജിയിലെ കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ല.

സംവരണം 50 ശതമാനം കവിയരുതെന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും  മേയ് 5 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രഖ്യാപിച്ചിരുന്നു. ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും മറാത്ത സംവരണം റദ്ദാക്കിയ വിധിപ്രസ്താവത്തില്‍ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മറാത്ത സമുദായത്തിന് സംവരണം അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഏതെങ്കിലും സമുദായത്തെ ചേര്‍ക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും അതുകഴിഞ്ഞാല്‍ പാര്‍ലമെന്റിനാണെന്നും അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രപതിക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ അധികാരമുള്ളൂ എന്നും ബെഞ്ച് വിധിച്ചു.