'ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട'; റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ ബോള്‍സൊനാരോക്കെതിരെ 'ഗോ ബാക്ക്' വിളിച്ച് ട്വിറ്റര്‍

രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിഥിയായി എത്തിയിരിക്കുന്നത് ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊനാരോയാണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീല്‍ പ്രസിഡന്‍റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. എന്നാല്‍ ബൊള്‍സൊനാരോ ഇന്ത്യയിലെത്തുമ്പോള്‍ ഗോ ബാക്ക് വിളിയുമായാണ് സോഷ്യല്‍മീഡിയ അദ്ദേഹത്തെ സ്വീകരിക്കുന്നത്.

ലോകരാഷ്ട്രീയത്തി അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിനെപ്പോലെ വിവാദനായകനാണ്‌ ബോൾസനാരോയും. കുടിയേറ്റവിരുദ്ധത, ന്യൂനപക്ഷങ്ങളോടും സ്‌ത്രീകളോടുമുള്ള പുച്ഛം, പരിസ്ഥിതി സംരക്ഷണത്തോടുള്ള വെറുപ്പ്‌, ആദിവാസികളെയും കറുത്ത വർഗക്കാരെയും പൗരന്മാരായി പോലും അംഗീകരിക്കാനുള്ള വിമുഖത, ജുഡീഷ്യറിയും മാധ്യമങ്ങളും ചൊൽപ്പടിക്ക്‌ നിൽക്കണമെന്ന അടങ്ങാത്ത വാശി എന്നിവയാണ്‌ ബോൾസനാരോയുടെ മുഖമുദ്ര. വിമർശകർക്ക് അദ്ദേഹം കുടിലബുദ്ധിയായ ഒരു സ്വേച്ഛാധിപതിയാണ്. പരിസ്ഥിതിപ്രവർത്തകർ അദ്ദേഹത്തെ വിളിക്കുന്ന ഓമനപ്പേര്, “ആമസോണിന്റെ കശാപ്പുകാരൻ” എന്നാണ്.

ട്വിറ്ററില്‍ ഇന്നത്തെ ട്രെന്‍റിംഗ് ടോപ്പിക്കുകളിലൊന്ന് #GoBackBolsonaro ആണ്. “നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് ട്വീറ്റുകള്‍. “ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട. ബലാത്സംഗത്തെ സാധാരണമായി കാണുന്ന ഒരാള്‍ ഞങ്ങളുടെ മനോഹരമായ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തേണ്ട”, ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍.

ആമസോൺ കാടുകൾ കത്തിയെരിയാൻ കാരണക്കാരൻ എന്ന് പല സംഘടനകളും വിളിച്ച, തന്റെ വംശവെറിക്കും, സ്ത്രീ വിരുദ്ധതയ്ക്കും, ഹോമോഫോബിയക്കും,സ്വേച്ഛാധിപത്യ പ്രിയത്തിനും കുപ്രസിദ്ധിയാർജ്ജിച്ച ഭരണാധികാരിയാണ് ബോൾസൊനാരോ എന്നതുതന്നെയാണ് ട്വിറ്ററിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം.

ആരാണ് ബോൾസൊനാരോ?

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ബ്രസീലിന്റെ മുപ്പത്തെട്ടാമത്തെ പ്രസിഡണ്ടായി അടുത്തിടെ സ്ഥാനമേറ്റെടുത്ത ബോൾസൊനാരോ, തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടതിന്റെ അമ്പത്തഞ്ചുശതമാനം വോട്ടും നേടി, തന്റെ എതിർസ്ഥാനാർത്ഥി ഫെർണാണ്ടോ ഹദ്ദാദിനെ വളരെ ആധികാരികമായി പരാജയപ്പെടുത്തിക്കൊണ്ടാണ് അധികാരത്തിലേറുന്നത്.

ഫലം തനിക്ക് അനുകൂലമായില്ലെങ്കിൽ അതിനെ താൻ സ്വീകരിക്കില്ല എന്നുപോലും അദ്ദേഹം പറഞ്ഞിരുന്നു ഇടക്കെപ്പോഴോ. 1991 മുതൽ പാർലമെന്ററി രാഷ്ട്രീയത്തിൽ പാർട്ടിവിട്ടു പാർട്ടി മാറിക്കൊണ്ട് തന്റെ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും, ബ്രസീലിന് പുറത്ത് ഒരാൾക്കും ബോൾസൊനാരോയെ അറിയില്ലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ 63 -കാരൻ രാഷ്ട്രീയത്തിന്റെ പടികൾ ചവിട്ടിക്കേറി ബ്രസീലിന്റെ തലപ്പത്തെത്തുന്നത്.

വിമർശകർക്ക് അദ്ദേഹം കുടിലബുദ്ധിയായ ഒരു സ്വേച്ഛാധിപതിയാണ്. പരിസ്ഥിതിപ്രവർത്തകർ അദ്ദേഹത്തെ വിളിക്കുന്ന ഓമനപ്പേര്, “ആമസോണിന്റെ കശാപ്പുകാരൻ” എന്നാണ്. എന്നാൽ അണികൾക്ക് അദ്ദേഹം ബ്രസീലിനെ ഇപ്പോൾ നിലനിൽക്കുന്ന ദുരവസ്ഥയിൽ നിന്ന് കരകയറ്റാൻ വന്ന ദൈവദൂതനിൽ കുറഞ്ഞൊന്നുമല്ല ബോൾസൊനാരോ. തീവ്ര വലതുപക്ഷ നിലപാടുകാരനായ, തികഞ്ഞ വിഘടനചിന്തകൾ മനസ്സിൽ കൊണ്ടുനടക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് കാര്യമായ രാഷ്ട്രീയ ഭൂതകാലമൊന്നും അവകാശപ്പെടാനില്ല.

ബ്രസീലിനെ ചൂഴ്ന്നുനിന്ന കടുത്ത സാമ്പത്തികപ്രതിസന്ധികളാണ് ബോൾസൊനാരോ എന്ന നേതാവിനെ രാഷ്ട്രീയത്തിൽ വിജയിക്കാൻ സഹായിച്ചത്. നിലവിലെ രാഷ്ട്രീയക്കാരിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതും, രാഷ്ട്രം കഴിഞ്ഞ നൂറുവർഷത്തിനിടെയുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വഴുതിവീണതും ഒക്കെ ജനത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. പന്ത്രണ്ടു ശതമാനത്തിലധികമായിരുന്നു ബ്രസീലിലെ തൊഴിലില്ലായ്മ അക്കാലത്ത്. ആ മാന്ദ്യത്തിനിടയിലും ഭരിച്ചിരുന്ന സർക്കാരിനെ പലതരത്തിലുള്ള കുംഭകോണങ്ങൾ വലച്ചു. അക്കൂട്ടത്തിൽ ഏറ്റവും വലിയ അഴിമതിയായിരുന്നു ലാവാ ജാറ്റോ അഥവാ കാർ വാഷ് സ്കാൻഡൽ. മുൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡാ സിൽവ അടക്കമുള്ള പലരും അക്കാലത്ത് അഴിക്കുള്ളിലായി. അഴിമതികൊണ്ട് പൊറുതിമുട്ടിയ ജനം ഗതികെട്ട് പ്രതികരിച്ചുതുടങ്ങി. ഈ അഴിമതിവിരുദ്ധ മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ചുകൊണ്ടാണ് ബോൾസൊനാരോ എന്ന രാഷ്ട്രീയ നേതാവ് വെള്ളിവെളിച്ചത്തിലേക്ക് കേറിനിൽക്കുന്നത്.

മോഡി ഭരണം അതിഥിയായി ക്ഷണിച്ചിട്ടുള്ള ബോൾസനാരോ ആരെന്ന്‌ മനസ്സിലാക്കാൻ അദ്ദേഹം നടത്തിയ എതാനും പ്രസ്‌താവനകളിലൂടെ കണ്ണോടിച്ചാൽമാത്രം മതിയാകും.

ഇവിടെ അക്രിയിലെ (ബ്രസീൽ സംസ്ഥാനം) പിടി (വർക്കേഴ്‌സ്‌ പാർടി) അംഗങ്ങളെ ഇനി വെടിവച്ചിടാം.
തെരഞ്ഞെടുപ്പ്‌ പ്രചാരണം, സെപ്‌തംബർ 1, 2018

പീഡിപ്പിക്കുന്നതിനോട്‌ എനിക്ക്‌ താൽപ്പര്യമാണ്‌. അത്‌ നിങ്ങൾക്കെല്ലാം അറിയാമല്ലോ.
മെയ്‌ 23, 1999

സ്വേച്ഛാധിപത്യവാഴ്‌ചക്കാലത്ത്‌ കൂടുതൽപേർ കൊലചെയ്യപ്പെട്ടിരുന്നുവെങ്കിൽ രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ ശോഭനമായേനെ.
സാവോ പോളോ. ജൂൺ 30, 1999

മുൻ ഭാര്യയെ ഒരിക്കലും മർദിച്ചിരുന്നില്ല. പക്ഷേ പലപ്പോഴും അവർക്കുനേരെ വെടിവയ്‌ക്കണമെന്ന്‌ ഞാൻ ആലോചിച്ചിരുന്നു.
ഫെബ്രുവരി 14, 2000

മതനിരപേക്ഷരാഷ്ട്രം എന്നൊന്നില്ല…ന്യുനപക്ഷം ഭൂരിപക്ഷത്തിന്റെ നിലപാടുകൾ സ്വീകരിക്കുകതന്നെ വേണം.
റിയോ ജി ജനീറോ, ഏപ്രിൽ 3 2017

രണ്ട്‌ പുരുഷന്മാർതമ്മിൽ തെരുവിൽ ചുംബിക്കുന്നത്‌ കണ്ടാൽ ഞാൻ അവരെ അടിച്ചോടിക്കും
ഫെബ്രുവരി 8, 2017

ഞാൻ നിന്നെ ഒരിക്കലും ബലാത്സംഗം ചെയ്യില്ല. കാരണം അത്‌ നീ അർഹിക്കുന്നില്ല. ഫെഡറൽ ഡെപ്യൂട്ടി മരിയ ഡി റൊസാരിയോവിനോട്‌
2003 നവംബറിൽ പറഞ്ഞത്‌

മോഡിയും ഷായും എന്തുകൊണ്ടാണ്‌ ബോൾസനാരോയെ ക്ഷണിച്ചത്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ജക്കോബിൻ മാഗസിൻ പ്രസിദ്ധീകരിച്ച ഈ ബോൾസനാരോ സൂക്തങ്ങൾ. ബ്രസീലിനെ ഏകാധിപത്യവാഴ്‌ചയിലേക്ക്‌ നയിക്കുന്ന ബോൾസനാരോ ഹിറ്റ്‌ലറും മുസ്സോളിനിയുംപോലെ ബിജെപി ഭരണത്തിന്‌ പഥ്യമാകുന്നതും അതുകൊണ്ടുതന്നെ. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങൾ തകർത്തെറിയാൻ ശ്രമിക്കുന്ന മോഡി സർക്കാരിന്റെ ഏറ്റവും അവസാനത്തെ നടപടിയായി വേണം ഈ ആദരിക്കലിനെ കാണാൻ.